പാരീസ്: ദൃശ്യവിരുന്നേകി പാരിസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ്. ഓസ്റ്റര്‍ലിസ് പാലത്തില്‍ ഫ്രഞ്ച് പതാകയുടെ മാതൃകയില്‍ വര്‍ണവിസ്മയം തീര്‍ത്താണ് ഒളിമ്പിക്സ് ദീപശിഖയെ പാരിസ് വരവേറ്റത്. ആധുനിക ഒളിമ്പിക്‌സിന്റെ 33-ാം പതിപ്പിനാണ് പാരീസില്‍ തുടക്കമായത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11 മണിയോടെയാണ് ഉദ്ഘാടാനച്ചടങ്ങുകള്‍ ആരംഭിച്ചത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ഓളപ്പരപ്പും വേദിയായി. പാരീസിലെ സെന്‍ നദിയിലൂടെ താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ചരിത്രമായി.
പിന്നാലെ ഓരോ രാജ്യങ്ങളുടേയും ഒളിമ്പിക് സംഘങ്ങളുമായി ബോട്ടുകളെത്തി. പരമ്പരാഗത മാര്‍ച്ച് പാസ്റ്റ് രീതി പൊളിച്ചുകൊണ്ടാണ് 90-ലേറെ ബോട്ടുകളിലായി സെന്‍ നദിയിലൂടെ ആറ് കിലോമീറ്റര്‍ സഞ്ചരിച്ച് പതിനായിരത്തിലേറെ ഒളിമ്പിക്‌സ് താരങ്ങള്‍ എത്തുന്നത്.
10,500 അത്ലറ്റുകള്‍ 94 ഓളം ബോട്ടുകളിലായി സെന്‍ നദിയുടെ കിഴക്ക് ഭാഗമായ ഓസ്ട്രലിറ്റ്സ് പാലത്തിന് സമീപത്ത് നിന്ന് ആറ് കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ട്രാക്കൊ ദെറോയില്‍ അവസാനിച്ച മാര്‍ച്ച് പാസ്റ്റ് നവ്യാനുഭവമായിരുന്നു. ഒളിമ്പിക്‌സിന്റെ ജന്മനാടായ ഗ്രീസാണ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യം അണിനിരന്നത്.പിന്നാലെ അഭയാര്‍ത്ഥികളുടെ സംഘമെത്തി. 84-ാമതായിരുന്നു ഇന്ത്യന്‍ സംഘമെത്തിയത്. ഈഫല്‍ ഗോപുരത്തിന് മുന്നിലെ ട്രാക്കൊദെറൊ മൈതാനത്ത് അരങ്ങേറിയ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബക്ക് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ അണിനിരന്നു.
കനത്ത മഴയെ അവഗണിച്ചാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ കാണാനായി ലക്ഷക്കണക്കിനുപേര്‍ സെന്‍ നദിക്കരയിലെത്തിയത്. പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീതപരിപാടി ഒളിമ്പിക്സ് ഉദ്ഘാടനത്തിന്റെ ആവേശം ഇരട്ടിയാക്കി. നോത്രദാം പള്ളിയ്ക്ക് സമീപമൊരുക്കിയ പ്രത്യേക ഇടത്തായിരുന്നു ഗാഗയുടെ പ്രകടനം. 'ദി കാന്‍ കാന്‍' എന്ന ഫ്രഞ്ച് കാബറെ ഗാനമാണ് ലേഡി ഗാഗ പാരിസ് ഒളിമ്പിക്സ് ഉദ്ഘാടനവേദിയില്‍ ആലപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്