കിരീടം ചൂടി രാജാവാകാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ. ഗുജറാത്തിലെ ജാംനഗർ നവാനഗർ രാജവംശത്തിലെ അടുത്ത കിരീടാവകാശി ഇനി ജഡേജയാണ്. നിലവിലെ മഹാരാജാവായ ശത്രുശല്യസിൻഹജി ദിഗ്വിജയ് സിൻഹജിയാണ് ജഡേജയെ അടുത്ത 'ജാം സാഹിബ്' ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജഡേജയുടെ പിതാവിന്റെ മരണത്തിന് പിന്നാലെ 1966ൽ ജാംനഗർ രാജാവായി ശത്രുശല്യസിൻഹജി കിരീടം ചൂടുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരിലൊരാളായിരുന്നു അജയ് ജഡേജ.
ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനായി അറിയപ്പെട്ട ജഡേജക്ക് പറക്കും ഫീൽഡർ എന്ന പേരും ആരാധകർ നൽകി. അജയ് ജഡേജയുടെ അച്ഛന്റെ അർധ സഹോദരൻ ആണ് നിലവിലെ മഹാരാജാവായ ശത്രുശല്യസിൻഹജി ദിഗ്‌വിജയ്‌സിൻഹജി. അച്ഛൻ ദൗലത്‌സിൻഹ് ജഡേജ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. അദ്ദേഹം ദൗലത് സിംഗ് ജംനഗറിൽ നിന്നുള്ള കോൺഗ്രസ് എം.പിയായിരുന്നു.
അജയ് ജഡേജയ്ക്ക് കേരളവുമായും അടുത്ത ബന്ധമുണ്ട്. അമ്മ ഷാൻ മലയാളി ആണ്. ആലപ്പുഴ സ്വദേശിനിയായ അവർ ജൂണിൽ അന്തരിച്ചിരുന്നു. കൂടാതെ ഭാര്യയായ അദിതി വഴിയും ജഡേജയ്ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ട്. ഭാര്യയുടെ അമ്മ ജനതാദൾ നേതാവും മലയാളിയുമായ ജയാ ജയ്റ്റിലിയാണ്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഗുജറാത്തിലെ ഒരു പ്രമുഖ നാട്ടുരാജ്യമായിരുന്ന നവനഗർ ഇന്ന് ജാംനഗർ എന്നാണ് അറിയപ്പെടുന്നത്.
ക്രിക്കറ്റിൽ വലിയ പാരമ്പര്യമുള്ള കുടുംബമാണ് അജയ് ജഡേജയുടേത്. പ്രശസ്തമായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നിവ ജഡേജയുടെ ബന്ധുക്കളായ കെ.എസ്. രഞ്ജിത് സിംഗ്ജിയുടെയും കെ.എസ് ദുലീപ് സിംഗ്ജിയുടെയും പേരിലാണ് അറിയപ്പെടുന്നത് എന്നും ഒരു വസ്തുതയാണ്.
1971 ഫെബ്രുവരി 1നാണ് അജയ് ജഡേജയുടെ ജനനം. 1992 മുതൽ 2000 വരെ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കളത്തിലിറങ്ങിയിട്ടുണ്ട്. ഇന്ത്യക്കായി 15 ടെസ്റ്റ് മത്സരങ്ങളും 196 ഏകദിനങ്ങളും കളിച്ച ജഡേജയെ വാതുവെയ്പ്പ് ആരോപണവുമായി ബന്ധപ്പെട്ട് 2000ൽ ബി.സി.സി.ഐ 5 വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്