കണ്ണൂർ: എൻ.ഒ.സി ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് ഉടമ ടി.വി.പ്രശാന്തൻ സമ്മതിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കണ്ണൂർ ചേരന്മൂലയിൽ വിവാദ പെട്രോൾ പമ്പിനുള്ള അലോട്ട്മെൻറ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് എ.ഐ.സി.സി ഗവേഷണ വിഭാഗം കേരള ഘടകം ചെയർമാൻ ഡോ.ബി.എസ്.ഷിജു കത്ത് നൽകി. ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, ബി.പി.സി.എൽ സി.എം.ഡി ജി.കൃഷ്ണകുമാർ എന്നിവർക്കും അദ്ദേഹം കത്തയച്ചു.
കൈക്കൂലി നൽകുന്നതും സ്വീകരിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ലഭിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പ്രശാന്തൻ കേരള മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയപ്പെടുന്ന പരാതിയിലാണ് തുറന്ന് സമ്മതിച്ചിരിക്കുന്നത്. ഈ കത്ത് സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ട്. എ.ഡി.എം 1 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ താൻ 98,500 രൂപ നൽകിയെന്നും അതിനുശേഷം ഉടൻ തന്നെ എൻ.ഒ.സി നൽകിയെന്നുമാണ് പ്രശാന്തൻ കത്തിൽ പറയുന്നത്. പ്രശാന്തന്റെ പരാതിയുടെ പൊതുസ്വഭാവം അലോട്ട്മെന്റ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ഈ സാഹചര്യത്തിൽ എത്രയും വേഗം അലോട്ട്‌മെന്റ് റദ്ദാക്കാൻ നടപടി സ്വീകരിക്കണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ഭർത്താവുമായി പ്രശാന്തന് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാണ്. ഇതും അംഗീകാര പ്രക്രീയയിൽ അനാവശ്യ സ്വാധീനം ചെലുത്തിയെന്ന് വെളിപ്പെട്ടു.
പെട്രോൾ പമ്പിന്റെ സ്ഥാനം റോഡിലെ വളവിലായിരുന്നു. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇത് ലംഘിക്കുന്നുണ്ടെങ്കിലും പെർമിറ്റ് വേഗത്തിലാക്കാൻ ദിവ്യ ഉദ്യോഗസ്ഥരെ നിർബന്ധിച്ചതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് കൃത്രിമത്വത്തിന്റെയും നിയമ ലംഘനങ്ങളുടെയും വ്യക്തമായ ദൃഷ്ടാന്തങ്ങളാണ്.
ദിവ്യയും എഡിഎമ്മും തമ്മിൽ അടുത്തിടെയുണ്ടായ വാക് തർക്കവും എ.ഡി.എമ്മിന്റെ ദാരുണമായ ആത്മഹത്യയും പെട്രോൾ പമ്പ് അലോട്ട്മെന്റിന്റെ സുതാര്യത സംബന്ധിച്ച സംശയങ്ങൾ വർധിപ്പിക്കുന്നു.
ഗുരുതരമായ ഈ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിൽ, കാര്യമായ ക്രമക്കേടുകളും അഴിമതിയും കൃത്രിമത്വവും പെട്രോൾ പമ്പ് അലോട്ട്‌മെന്റിനെ ചുറ്റിപ്പറ്റി നടന്നിട്ടുണ്ടെന് വ്യക്തമാണ്. അതുകൊണ്ടുന്നെ അലോട്ട്മെന്റ് റദ്ദാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഒപ്പം ക്രമക്കേടിന് കൂട്ടുനിന്നവരെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ടി.വി.പ്രശാന്തൻ എഴുതിയതായി പറയപ്പെടുന്ന കത്തിന്റെ പകർപ്പും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്