ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനം പാകിസ്ഥാൻ ക്രിക്കറ്റിന് തന്നെയാകും കൂടുതൽ ദോഷം ചെയ്യുകയെന്ന് മുൻ പാക് താരം ഡാനിഷ് കനേരിയ. ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് ഭയമാണെന്ന തെറ്റായ സന്ദേശമാണ് ഈ തീരുമാനത്തിലൂടെ ലോകത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാന്റെ മികച്ച ടെസ്റ്റ് സ്പിന്നർമാരിലൊരാളായ കനേരിയ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയിൽ വന്ന് കളിക്കില്ലെന്ന പാകിസ്ഥാന്റെ ആവശ്യം പരിഗണിച്ച് ശ്രീലങ്കയിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെയുള്ളപ്പോൾ ബഹിഷ്‌കരണത്തിൽ യുക്തിയില്ലെന്നാണ് കനേരിയയുടെ നിലപാട്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ഇന്ത്യയെ നേരിടാൻ പാകിസ്ഥാൻ പേടിക്കുന്നു, അതുകൊണ്ടാണ് അവർ കളിക്കാൻ വിസമ്മതിക്കുന്നത് എന്ന് ആളുകൾ ചിന്തിക്കാൻ ഇത് കാരണമാകും. ലോകകപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഈ ബഹിഷ്‌കരണം പാകിസ്ഥാന്റെ സെമി ഫൈനൽ സാധ്യതകളെ കൂടുതൽ ദുഷ്‌കരമാക്കും.'' കനേരിയ വ്യക്തമാക്കി.
അദ്ദേഹം തുടർന്നു... ''ഗ്രൂപ്പ് ഘട്ടത്തിൽ ബഹിഷ്‌കരിക്കാം. എന്നാൽ നാളെ സെമി ഫൈനലിലോ ഫൈനലിലോ ആണ് ഇന്ത്യയെ നേരിടേണ്ടി വരുന്നതെങ്കിൽ, അന്നും കളിക്കില്ലെന്ന് പറഞ്ഞ് കിരീടം ഇന്ത്യയ്ക്ക് വിട്ടുനൽകുമോ? മൈതാനത്തിറങ്ങി പോരാടി വിജയിക്കുകയാണ് വേണ്ടത്. അതാണ് യഥാർത്ഥ പ്രതികാരം. അല്ലാതെ ബഹിഷ്‌കരിക്കുന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.'' അദ്ദേഹം പറഞ്ഞു. ടൂർണമെന്റിൽ നിന്ന് പുറത്തായ ബംഗ്ലാദേശിനെ പിന്തുണയ്ക്കാൻ വേണ്ടിയാണ് ഈ തീരുമാനമെന്ന് പാകിസ്ഥാൻ കരുതുന്നുണ്ടാകാം. എന്നാൽ മറ്റുള്ളവരെ പിന്തുണയ്ക്കുന്നതിന് പകരം സ്വന്തം ക്രിക്കറ്റിന്റെ വളർച്ചയിലാണ് അവർ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വൈകാരികമായ ഇത്തരം തീരുമാനങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കനേരിയ മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ ടീമിലെ പല താരങ്ങൾക്കും ഈ തീരുമാനത്തിൽ അതൃപ്തിയുണ്ടാകുമെന്നും എന്നാൽ അത് തുറന്നു പറയാൻ കഴിയാത്ത സാഹചര്യത്തിലായിരിക്കും അവരെന്നും കനേരിയ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
