വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതികരണവുമായി പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദി.
ഈ മാസം 15ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ വിഷമമുണ്ട്. എന്നാൽ ഈ വിഷയത്തിൽ തന്റെ സർക്കാരിനൊപ്പമാണ് നിലകൊള്ളുന്നതെന്നും അഫ്രീദി വ്യക്തമാക്കി. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അഫ്രീദി തന്റെ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ ബന്ധങ്ങൾ വഷളാകുമ്പോൾ കവാടങ്ങൾ തുറക്കാൻ ക്രിക്കറ്റിന് സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ''രാഷ്ട്രീയം വാതിലുകൾ അടയ്ക്കുമ്പോൾ അവ തുറക്കാൻ ക്രിക്കറ്റിന് കഴിയുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ കളിക്കില്ല എന്നത് ഖേദകരമാണ്. എങ്കിലും എന്റെ സർക്കാരിന്റെ തീരുമാനത്തിന് പിന്നിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഐ.സി.സി വെറും പ്രസ്താവനകൾ നടത്തുകയല്ല, മറിച്ച് തങ്ങൾ നിഷ്പക്ഷരും സ്വതന്ത്രരുമാണെന്ന് തീരുമാനങ്ങളിലൂടെ തെളിയിക്കേണ്ട സമയമാണിത്.'' അഫ്രീദി കുറിച്ചു.
കായിക രംഗത്ത് രാഷ്ട്രീയം കലർത്തരുത് എന്ന് മുമ്പ് പലപ്പോഴും വാദിച്ചിട്ടുള്ള താരമാണ് അഫ്രീദി. അടുത്തിടെ 'വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ' ഇന്ത്യ ലെജൻഡ്‌സ് പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചപ്പോൾ ഇന്ത്യൻ താരം ശിഖർ ധവാനെ അഫ്രീദി വിമർശിച്ചിരുന്നു. 'ഒരു ചീമുട്ട മൊത്തം പാത്രത്തെയും നശിപ്പിക്കുന്നത് പോലെയാണ് ഇത്' എന്നായിരുന്നു അന്ന് ധവാന്റെ നിലപാടിനെക്കുറിച്ച് അഫ്രീദി പരിഹസിച്ചത്. എന്നാൽ സ്വന്തം രാജ്യത്തിന്റെ കാര്യത്തിൽ സർക്കാർ നിലപാടിനെ അഫ്രീദി അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
ബംഗ്ലാദേശ് ടീമിനെ ലോകകപ്പിൽ നിന്ന് ഐസിസി ഒഴിവാക്കിയതിന് പിന്നാലെയാണ് ഐ.സി.സിക്കെതിരായ പ്രതിഷേധമെന്ന നിലയിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. സൽമാൻ അഗയുടെ നേതൃത്വത്തിലുള്ള പാക് ടീമിനോട് ഇന്ത്യക്കെതിരെ കളിക്കാൻ ഇറങ്ങേണ്ടെന്ന് പാക് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലൻഡിനെ ഐസിസി ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഐസിസിക്ക് 'ഇരട്ടത്താപ്പാണെന്ന്' അഫ്രീദി നേരത്തെയും ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
