2026 ലോകകപ്പിൽ ഓസ്‌ട്രേലിയക്കായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത 22കാരനായ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലിസിന്റെ പിടിയിലായി. സിഡ്‌നിയിലെ ആൻസാക് പാലത്തിൽ വെച്ചാണ് താരത്തിന്റെ കാർ പോലിസ് തടഞ്ഞതും തുടർന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നതും.
രാത്രി രണ്ടുതവണയാണ് വോൾപാറ്റോയെ പോലിസ് വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചത്. ആദ്യം രാത്രി 11:05ന് മണിക്കൂറിൽ 60 കിലോമീറ്റർ മാത്രം വേഗത അനുവദിച്ച മേഖലയിൽ 94 കിലോമീറ്റർ വേഗതയിൽ കാറോടിച്ചതിനാണ് താരത്തെ തടഞ്ഞത്. തുടർന്ന് നടത്തിയ ആൽക്കഹോൾ ശ്വാസപരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം അതേ റോഡിൽ മണിക്കൂറിൽ 109 കിലോമീറ്റർ അമിതവേഗതയിൽ വാഹനം പായിച്ച താരത്തെ പോലിസ് വീണ്ടും പിടികൂടുകയായിരുന്നു. രണ്ടാമത് നടത്തിയ വിശദമായ ഡ്രഗ് പരിശോധനയിലാണ് ശരീരത്തിൽ നിരോധിത മയക്കുമരുന്നായ കോക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഗുരുതരമായ നിയമലംഘനത്തെ തുടർന്ന് താരത്തിന്റെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് പോലിസ് അടിയന്തരമായി റദ്ദാക്കി. പിഴയടക്കമുള്ള നിയമനടപടികൾക്കായി കോടതി നോട്ടിസും നൽകിയിട്ടുണ്ട്. കൂടുതൽ നിയമപരമായ സ്ഥിരീകരണത്തിനായി വോൾപാറ്റോയുടെ സാമ്പിളുകൾ സെൻട്രൽ ലാബ് പരിശോധനയ്ക്ക് അയച്ചു.
ഇറ്റലിയിൽ ജനിച്ച വോൾപാറ്റോ യൂത്ത് തലത്തിൽ ഇറ്റലിയെയാണ് പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ 2026 ലോകകപ്പിന് തൊട്ടുമുമ്പ് താരം ഓസ്‌ട്രേലിയൻ ദേശീയ ടീമിലേക്ക് മാറുകയായിരുന്നു. 2026 ലോകകപ്പിൽ മൂന്ന് മൽസരങ്ങളിൽ ഓസ്‌ട്രേലിയക്കായി കളത്തിലിറങ്ങി. നിലവിൽ ഇറ്റാലിയൻ സീരീ എ ക്ലബ്ബായ സാസുവോളോയുടെ മിഡ്ഫീൽഡറായ വോൾപാറ്റോ മുൻപ് ഇറ്റാലിയൻ വമ്പന്മാരായ റോമയ്ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
