ബി.സി.സി.ഐയും നിലവിലെ ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിൽ കരാർ നീട്ടുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ, ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർത്ഥിവ് പട്ടേൽ ചുമതലയേറ്റേക്കുമെന്ന് റിപ്പോർട്ട്.
അഗാർക്കറുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ആറു മാസമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഉന്നതതലങ്ങളിൽ പാർത്ഥിവ് പട്ടേലിന്റെ പേര് പരിഗണനയിലുണ്ട്. കരാർ നീട്ടിനൽകുന്നതിനെക്കുറിച്ച് അഗാർക്കറുമായി ചർച്ചകൾ നടന്നിരുന്നെങ്കിലും, ഈ സ്ഥാനത്തേക്ക് പാർത്ഥിവ് പട്ടേലിനെ എത്തിക്കുന്നതിൽ ശക്തമായ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നിയമനം നടപ്പിലായാൽ 25 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള പാർത്ഥിവ് പട്ടേലായിരിക്കും സെലക്ഷൻ പാനലിലെ ഏറ്റവും മുതിർന്ന അംഗം. പാനലിലെ നിലവിലെ മറ്റ് അംഗങ്ങളായ എസ്.എസ്. ദാസ് 23 ടെസ്റ്റുകളിലും ആർ.പി. സിംഗ് 14 ടെസ്റ്റുകളിലും പ്രഗ്യാൻ ഓജ, അജയ് രാത്ര എന്നിവർ യഥാക്രമം 24, 6 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമിനെയും ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെയും തിരഞ്ഞെടുത്തത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു.ഇത് അഗാർക്കറുടെ അവസാന സെലക്ഷൻ യോഗമായിരുന്നേക്കാമെന്നും സൂചനയുണ്ട്.
അടുത്തിടെ ഹെഡ് കോച്ച് ഗൗതം ഗംഭീർ, ക്യാപ്ടന്മാരായ ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, വി.വി.എസ്. ലക്ഷ്മൺ എന്നിവർ പങ്കെടുത്ത പ്രമുഖ അവലോകന യോഗത്തിൽ അഗാർക്കർ പങ്കെടുത്തിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം സ്ഥലത്തില്ലാത്തതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സെയ്കിയ വ്യക്തമാക്കിയെങ്കിലും, യോഗത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിട്ടുനിൽപ്പ് ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.
2027 ഏകദിന ലോകകപ്പും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും മുന്നിൽ നിൽക്കെ അഗാർക്കർ തന്നെ തുടരണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, പാർത്ഥിവ് പട്ടേലിന് ചുമതല കൈമാറണമെന്നാണ് ബി.സി.സി.ഐയിലെ ശക്തമായ മറ്റൊരു വിഭാഗത്തിന്റെ നിലപാട്. നിലവിൽ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ അസിസ്റ്റന്റ് ആൻഡ് ബാറ്റിങ് കോച്ചായി പ്രവർത്തിക്കുകയാണ് പാർത്ഥിവ് പട്ടേൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
