കേരളത്തിലെ കലാകാരന്മാർ എന്നാൽ ഇടതുപക്ഷ ചിന്താഗതിക്കാരാണ് എന്ന പൊതുധാരണയെ തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് തിരുത്തിക്കുറിച്ച നടനാണ് സലിം കുമാർ.
താൻ ഒരു അടിയുറച്ച കോൺഗ്രസ് അനുഭാവിയാണെന്ന് തുറന്നുപറയാൻ അദ്ദേഹം ഒരിക്കലും മടി കാണിച്ചിരുന്നില്ല. രാഷ്ട്രീയ പാർട്ടി ഏതെന്ന് തുറന്നുപറയാൻ ഭയപ്പെടുന്ന ഒരു സിനിമാ തലമുറ നിലനിൽക്കുമ്പോഴാണ്, തന്റെ കോൺഗ്രസ് രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിച്ച് സലിം കുമാർ വേറിട്ടുനിന്നത്.
10 വയസ്സുള്ളപ്പോൾതന്നെ കെ.കരുണാകരനു നോട്ടുമാലയിട്ട ആളാണ് സലിംകുമാർ. കരുണാകരനെതിരെ രാജൻസംഭവം വിവാദമായ കാലം. കരുണാകരനു കേസ് നടത്തുന്നതിനുള്ള പണപ്പിരിവു നടക്കുന്നു. പറവൂരിൽ സമ്മേളനസ്ഥലത്തെത്തിയ കരുണാകരന് സലിമിനെക്കൊണ്ടാണു മാലയിടീച്ചത്. പ്രസംഗം കേട്ട് കരുണാകരനോട് സലിമിന് ആരാധനയായി. പിൽക്കാലത്ത് സലിം അപകടം പറ്റി കിടന്നപ്പോൾ കരുണാകരൻ വിളിച്ച് ഏറെനേരം സംസാരിച്ചത് സന്തോഷത്തോടെ പറയാറുണ്ടായിരുന്നു സലിം.
രാജീവ് ഗാന്ധി മരിച്ചപ്പോൾ 55 ദിവസം സലിം തിരഞ്ഞെടുപ്പു പ്രചാരണം നടത്തി. കാർക്കിച്ചുതുപ്പിയപ്പോൾ ചോര. ആരെയും അറിയിക്കാതെ ആശുപത്രിയിൽ പോയി. തൊണ്ടയിൽ മുഴുവൻ മുറിവായിരുന്നു, അതായിരുന്നു സലിംകുമാർ എന്ന രാഷ്ട്രീയ പ്രവർത്തകൻ. താൻ കോൺഗ്രസുകാരനാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ച് സലിം കുമാർ മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്:
"എന്റെ ഫോട്ടോ പോസ്റ്റർ അടിച്ചിട്ട് അതിൽ X മാർക്ക് ഇട്ടിരിക്കുന്നു. എന്നിട്ട് ഒരു അടിക്കുറിപ്പും— 'ഇവന്റെ സിനിമ ഇനി കാണില്ല.. ഇവൻ പറയുന്ന തമാശക്ക് ഇനി ചിരിക്കില്ല'. എന്റെ പൊന്ന് മോനെ.. എനിക്ക് നിങ്ങളോട് പറയാനുള്ളത് 'മായാവി' സിനിമയിലെ ആ പ്രശസ്തമായ ഡയലോഗ് ആണ്: ഇതൊക്കെ എന്ത്!"
ആരോഗ്യപരമായ പ്രശ്നങ്ങൾ അതിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും, സിനിമകളിൽ സജീവമായി അഭിനയിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ പോലും കോൺഗ്രസ് വേദികളിൽ സലിം കുമാർ സജീവ സാന്നിധ്യമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രവചിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂരിൽ നൽകിയ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി ഒരു പൊതുവേദിയിൽ പങ്കെടുത്തത്.
മലയാള സിനിമയിൽ താരങ്ങൾ രാഷ്ട്രീയം പറഞ്ഞാൽ അത് ഇടതുപക്ഷ രാഷ്ട്രീയമായിരിക്കും എന്ന പൊതുബോധത്തെയാണ് അദ്ദേഹം തകർത്തത്. തന്റെ സഹപ്രവർത്തകരായ ധർമ്മജൻ ബോൾഗാട്ടിയും രമേശ് പിഷാരടിയും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ചപ്പോൾ അവർക്ക് പരസ്യമായ പിന്തുണയുമായി സലിം കുമാർ രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
