ചെന്നൈ: നടൻ രവി മോഹനും ഭാര്യ ആരതിയുമായുള്ള വിവാഹമോചന കേസ് പുതിയ വെളിപ്പെടുത്തലുകളിലൂടെ വീണ്ടും ശ്രദ്ധനേടുന്നു. രവി മോഹനിൽ നിന്ന് ആരതി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെട്ടെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ, അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരതിയുടെ അമ്മയും നിർമാതാവുമായ സുജാത വിജയകുമാർ.
ആരതി ആവശ്യപ്പെട്ടതായി പ്രചരിക്കുന്ന 40 ലക്ഷം രൂപ അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായിരുന്നെന്നും സുജാത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രവി മോഹൻ കുടുംബത്തെ വലിയ കടബാധ്യതയിലാക്കിയ ശേഷമാണ് വിട്ടുപോയതെന്നും വീടിന് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു.
"ആരതി സ്വന്തം ആവശ്യങ്ങൾക്കായി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടിട്ടില്ല. രവി മോഹൻ കാരണം ഞങ്ങൾക്ക് വലിയ കടബാധ്യതയുണ്ട്. വീടിന് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിട്ടുണ്ട്. കുട്ടികളുടെ സ്കൂൾ ഫീസും ഭക്ഷണച്ചെലവും ട്യൂഷൻ ഫീസും അടയ്ക്കാൻ പോലും ബുദ്ധിമുട്ടുകയാണ്," സുജാത പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാനും പ്രതിമാസ സാമ്പത്തിക സഹായം നൽകാനും കോടതി രവി മോഹനോട് നിർദേശിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
"കുട്ടികൾ അമേരിക്കൻ സ്കൂളിലാണ് പഠിക്കുന്നത്. അവരെ അവിടെ ചേർത്തത് രവി മോഹനാണ്. വർഷം 86 ലക്ഷം രൂപയാണ് സ്കൂൾ ഫീസ്. അത് നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ ആരതിക്ക് പ്രതിമാസം മൂന്ന് ലക്ഷം രൂപയും മക്കളായ ആരവ്, അയാൻ എന്നിവർക്ക് ഓരോ ലക്ഷം രൂപ വീതവും നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളുടെ ചെലവും അദ്ദേഹം വഹിക്കണം," സുജാത പറഞ്ഞു.
കുട്ടികളെ കാണുന്നതിൽ നിന്ന് രവി മോഹനെ തടഞ്ഞെന്ന ആരോപണവും സുജാത നിഷേധിച്ചു. മക്കൾക്ക് അച്ഛനുമായുള്ള ബന്ധം നിലനിർത്തണമെന്ന ആഗ്രഹത്തോടെയാണ് ആരതി കഴിഞ്ഞ വർഷം സന്ദർശനാവകാശത്തിനായി കോടതിയെ സമീപിച്ചതെന്നും അവർ പറഞ്ഞു.
"രവി മോഹൻ കുട്ടികളെ കാണരുതെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. കുട്ടികൾക്ക് അച്ഛനുമായി നല്ല ബന്ധം ഉണ്ടാകണമെന്നാണ് ആരതി ആഗ്രഹിച്ചത്. അതിനാലാണ് സന്ദർശനാവകാശത്തിനായി കോടതിയെ സമീപിച്ചത്. ഇനി നാലുപേരും പതിവായി കൂടിക്കാഴ്ച നടത്തണമെന്ന് കോടതി നിർദേശിച്ചത് ഞങ്ങൾക്ക് വലിയ ആശ്വാസമാണ്. ഒരമ്മയും കുട്ടികളെ അവരുടെ അച്ഛനിൽ നിന്ന് അകറ്റാൻ ആഗ്രഹിക്കില്ല. ഈ മാസം മുതൽ കുടുംബത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്," സുജാത കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
