പത്തനംതിട്ട: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതിനാൽ നേരിയ ആശ്വാസമുണ്ടായിട്ടുണ്ടെങ്കിലും പ്രളയഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ലെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. അടുത്ത മൂന്ന് ദിവസവും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, ചിലയിടങ്ങളിൽ വെള്ളം ഇറങ്ങാത്തത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും വ്യക്തമാക്കി.
ജില്ലയിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറിയ സാഹചര്യമുണ്ടായതായും നിലവിൽ 4,600-ലധികം പേർ ക്യാമ്പുകളിലാണ് കഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു.
മറ്റന്നാൾ മുതൽ മൂന്ന് ദിവസം കൂടി മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മാറിത്താമസിക്കാനുള്ള നിർദേശം അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടമായ വിദ്യാർഥികൾക്ക് ആവശ്യമായ സഹായം സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായം വൈകാതെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും നിലവിൽ സർക്കാർ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കുമാണ് മുൻഗണന നൽകുന്നതെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
