ന്യൂഡല്‍ഹി: 2021 മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 558.01 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. രാജ്യസഭയില്‍ ഡോ. വി. ശിവദാസന്‍, സഞ്ജയ് സിങ് എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരീറ്റയാണ് ഈ വിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിച്ചത്.
2026 ല്‍ ഓഗസ്റ്റ് മാസം വരെ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകള്‍ക്ക് മാത്രം 74.59 കോടി രൂപ ചെലവായിട്ടുണ്ട്. മലേഷ്യ, ഇസ്രയേല്‍, നോര്‍വേ, ന്യൂസിലന്‍ഡ് ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കാണ് ഈ വര്‍ഷം നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയത്. നടപ്പു വര്‍ഷത്തില്‍ നടന്ന യാത്രകളില്‍ ഏറ്റവും കൂടുതല്‍ തുക ചെലവായത് മെയ് മാസത്തില്‍ നടന്ന നോര്‍വേ സന്ദര്‍ശനത്തിനായിരുന്നു. 17.47 കോടി രൂപയാണ് ഇതിനായി വേണ്ടിവന്നത്.
ഇസ്രയേല്‍ സന്ദര്‍ശനത്തിന് 11.92 കോടി രൂപയും സീഷെല്‍സ് യാത്രയ്ക്ക് 8.22 കോടി രൂപയും ചെലവഴിച്ചു. അതേസമയം, ജൂണില്‍ നടന്ന ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ അന്തിമ ചെലവുവിവരങ്ങള്‍ മന്ത്രാലയം തയ്യാറാക്കി വരികയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശയാത്രകള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത് 2025 ലാണ്. ആ വര്‍ഷം മാത്രം 187.83 കോടി രൂപ വിദേശയാത്രകള്‍ക്കായി വിനിയോഗിച്ചു. തൊട്ടുമുന്‍പത്തെ വര്‍ഷമായ 2024 ല്‍ യാത്രകള്‍ക്കായി 110.01 കോടി രൂപ ചെലവായിരുന്നു.
2021 മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി ആകെ 79 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന 2021 ല്‍ 4 രാജ്യങ്ങളും 2022 ല്‍ 10 രാജ്യങ്ങളുമാണ് അദ്ദേഹം സന്ദര്‍ശിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യാത്രകളുടെ എണ്ണം ഉയര്‍ന്നു. 2023 ല്‍ 11 രാജ്യങ്ങളും 2024 ല്‍ 18 രാജ്യങ്ങളും മോദി സന്ദര്‍ശിക്കുകയുണ്ടായി. 2025 ല്‍ റെക്കോര്‍ഡ് എണ്ണമായ 23 രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, 2026 ഓഗസ്റ്റ് വരെ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു.
പ്രധാനമന്ത്രിയുടെ ഈ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനും വിദേശ വ്യാപാര-നിക്ഷേപ അവസരങ്ങള്‍ വ്യാപിപ്പിക്കുന്നതിനും വലിയ പങ്കുവഹിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സഭയെ ബോധിപ്പിച്ചു. 2021 ഏപ്രില്‍ മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തേക്ക് 381.8 ബില്യണ്‍ യു.എസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിയെന്നും വിദേശ പര്യടനങ്ങളില്‍ ഒപ്പുവെച്ച കരാറുകളും ധാരണാപത്രങ്ങളും ഇതിന് സഹായകരമായെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
