ദില്ലിയിലെ സിജെപി പ്രതിഷേധങ്ങളിൽ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി. ആദ്യം സഹതാപം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോൾ അതിലെവിടെയാണ് കുട്ടികൾ, കുട്ടന്മാരല്ലേ സമരമുഖത്തുണ്ടായിരുന്നതെന്നാണ് മേജർ രവിയുടെ പ്രതികരണത്തിലുള്ളത്.
സമരത്തിൽ വിദ്യാർഥികളേക്കാൾ കൂടുതൽ മറ്റ് താൽപര്യങ്ങളുമായുള്ള മറ്റുചിലരാണെന്ന് മേജർ രവി ആക്ഷേപിക്കുന്നു. ഇന്ത്യയിൽ 'പാർലമെന്റ് ആക്രമണം നടത്താൻ' പോകാൻ ഈ പീക്കിരി പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല. എന്നിട്ടും അവിടെ പോയി പൊലീസിന്റെ വണ്ടി തകർക്കുകയും പെപ്പർ സ്പ്രേ അടിക്കുകയും ചെയ്താൽ തിരിച്ചുകിട്ടും. അതിന് നിന്ന് മോങ്ങിയിട്ട് കാര്യമില്ല. -മേജർ രവി ഫേസ്ബുക് ലൈവിൽ പറഞ്ഞു.
സമരത്തിൽ കുട്ടികൾക്ക് അടികൊള്ളുന്നത് കണ്ടപ്പോൾ ആദ്യം വിഷമം തോന്നിയിരുന്നു. എന്നാൽ, പിന്നീട് നോക്കിയപ്പോൾ സമരത്തിൽ കുട്ടികളെയല്ല കുട്ടൻമാരെയാണ് കണ്ടത്. യുഎസിലിരുന്നാണ് സമരത്തിന് തുടക്കമിട്ടത്. യുഎസ് ഫണ്ടിങ്ങാണ് സമരത്തിനുള്ളത്. ഇതിനു പിന്നിൽ ജോർജ് സോറോസിനെപ്പോലുള്ളവരുടെ വിദേശ ഫണ്ടിങും ഇന്ത്യക്കെതിരെയുള്ള ഗൂഢാലോചനയുമാണ്.
നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അസ്ഥിരതയുണ്ടാക്കിയ അതേ പാറ്റേൺ ഇന്ത്യയിലും നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നത്. നന്നായി വളർത്തിയെടുത്ത ഒരു പെൺകുട്ടിയും ആൺകുട്ടിയും ഇങ്ങനെയുള്ള സമരത്തിന് പോകില്ല. അങ്ങനെയുള്ള സംഭവങ്ങളാണ് അവിടെ നടക്കുന്നത്. ഇപ്പോൾ അവിടെ സമരത്തിന് പോയിരിക്കുന്നവരിൽ വലിയൊരു വിഭാഗവും യഥാർത്ഥ വിദ്യാർഥികളല്ല. സിബിഎസ്ഇയുടെയോ നീറ്റിന്റെയോ ഫുൾ ഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിക്കുന്നത്.
പത്ത് വർഷത്തെ ഭരണത്തിനിടെ അഴിമതി ആരോപണങ്ങളൊന്നും കേന്ദ്രത്തിനെതിരെ ഉയർത്താനില്ല. വോട്ട് ചോരിയെന്ന് പറയുന്നതിന് തെളിവൊന്നുമില്ല. സിജെപി സമരത്തിൽ ഉയരുന്ന മുദ്രാവാക്യങ്ങളിലും വിദേശ ശക്തികളുടെ ഇടപെടലാണ് കാണാൻ കഴിയുക. കുട്ടികളെ അടിച്ചതിൽ വിഷമം ഉണ്ട്. എന്നാൽ കുട്ടികൾ കുട്ടികളായി ഇരിക്കുവെന്നും മേജർ രവി പറയുന്നു. കഴിവും പണിയുമില്ലാത്ത ചില കലാകാരന്മാർ ടിവിയിൽ മുഖം കാണിക്കാനും ഷോ-ഓഫ് നടത്താനും വേണ്ടിയാണ് സമരത്തിന്റെ ഭാഗമാകുന്നത്. വിസ്മയ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ കാര്യങ്ങളുടെ യഥാർത്ഥ വശം അറിയാതെയാണെന്നും മേജർ രവി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
