മുംബൈ: തെന്നിന്ത്യൻ സിനിമാരംഗത്ത് നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി രേവ കൗരസെ. കരിയറിന്റെ തുടക്കത്തിൽ ഉണ്ടായ ആ സംഭവം തന്റെ മാനസികാരോഗ്യത്തെയും സിനിമാജീവിതത്തെയും ഗുരുതരമായി ബാധിച്ചുവെന്ന് താരം വെളിപ്പെടുത്തി. ബിഗ് ബോസ് മറാഠിയിലൂടെയാണ് രേവ ശ്രദ്ധ നേടിയത്. അതിന് മുമ്പ് ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്ത് സജീവമായിരുന്നു.
മുംബൈയിൽ നിന്ന് ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാനായി ഹൈദരാബാദിലെത്തിയതായിരുന്നു രേവ. ചിത്രത്തിനായി മൂന്ന് ദിവസം ലുക്ക് ടെസ്റ്റും ക്യാമറ ട്രയലും വർക്ക്‌ഷോപ്പുമൊക്കെയായി മാറ്റിവെച്ചിരുന്നുവെന്നും, ആ സമയത്തെ സമീപനം മുഴുവൻ പ്രൊഫഷണൽ ആയിരുന്നതിനാൽ സിനിമ ഉറപ്പായെന്ന വിശ്വാസത്തിലായിരുന്നുവെന്നും താരം പറഞ്ഞു.
"അവർ എനിക്ക് ഹൈദരാബാദിലേക്ക് വിമാനടിക്കറ്റ് എടുത്തുതന്നു. ലുക്ക് ടെസ്റ്റ്, ക്യാമറ ട്രയൽ, വർക്ക്‌ഷോപ്പ് എന്നിവയുമായി മൂന്ന് ദിവസം ചെലവഴിച്ചു. സിനിമ ലഭിച്ചെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. പ്രതിഫലത്തെക്കുറിച്ചും സംസാരിച്ചു. കരാർ ഒപ്പിടാൻ ശുഭമുഹൂർത്തം നോക്കി അറിയിക്കാമെന്നും പറഞ്ഞു," രേവ വ്യക്തമാക്കി.
എന്നാൽ പിന്നീട് നിർമാതാക്കളുടെ ഭാഗത്ത് നിന്ന് യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആവശ്യം മുന്നോട്ടുവെച്ചതെന്ന് രേവ പറയുന്നു.
"ഒടുവിൽ ഞാൻ അവരോട് ചോദിച്ചപ്പോഴാണ് നിർമാതാവിന് 'പേഴ്‌സണൽ ഫേവേഴ്‌സ്' ചെയ്യണമെന്ന് പറഞ്ഞത്. ഞാൻ പൂർണമായും ഞെട്ടിപ്പോയി. കരിയറിന്റെ തുടക്കമായിരുന്നു അത്. ഒരാൾ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല," താരം പറഞ്ഞു.
ആ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാതിരുന്നതോടെ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചതായും രേവ പറഞ്ഞു.
"അത് നിബന്ധനയായിരുന്നെങ്കിൽ തുടക്കത്തിൽ തന്നെ പറയാമായിരുന്നു. അപ്പോൾ എന്റെ സമയം നഷ്ടമാകില്ലായിരുന്നു. തിരികെ പോകാനുള്ള ടിക്കറ്റുപോലും അവർ എടുത്തുതന്നില്ല. സ്വന്തം ചെലവിൽ ടിക്കറ്റ് എടുത്താണ് ഞാൻ പൂനെയിലേക്ക് മടങ്ങിയത്. ആ സംഭവം എന്റെ മനസ്സിനെ തകർത്തു," രേവ പറഞ്ഞു.
ആ അനുഭവത്തിൽ നിന്ന് മുക്തയാകാൻ മാസങ്ങൾ എടുത്തെന്നും താരം കൂട്ടിച്ചേർത്തു.
"ആദ്യമൊന്നും വീട്ടിൽ പോലും ഒന്നും പറഞ്ഞില്ല. രണ്ട് മാസത്തോളം ഞാൻ പുറത്തിറങ്ങിയിരുന്നില്ല. വലിയൊരു സിനിമ ചെയ്യാൻ പോകുകയാണെന്ന് സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു. സിനിമയില്ലാതെ തിരിച്ചുവന്നുവെന്ന് പറയാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. പിന്നീട് സഹോദരിയോടാണ് ആദ്യം എല്ലാം തുറന്നുപറഞ്ഞത്," രേവ കൗരസെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
