തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനായി അടുത്ത രണ്ട് വർഷത്തിനിടെ പത്തിലേറെ പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി റിപ്പോർട്ട്. 2028 ഓഗസ്റ്റ് 31നകം കെ-ടെറ്റ് പാസായില്ലെങ്കിൽ സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകർ അയോഗ്യരാകുമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് കൂടുതൽ പരീക്ഷകൾ നടത്താനുള്ള നീക്കം.
ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാണ്. നിലവിൽ സംസ്ഥാനത്ത് അരലക്ഷത്തോളം അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യതയില്ലെന്നാണ് കണക്ക്. ഇവരിൽ ഭൂരിഭാഗവും എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്നവരാണ്.
സുപ്രീം കോടതി ഉത്തരവിലൂടെ കെ-ടെറ്റ് യോഗ്യത നേടാൻ അധ്യാപകർക്ക് 2028 ഓഗസ്റ്റ് 31 വരെ മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതോടെയാണ് കൂടുതൽ തവണ പരീക്ഷ നടത്തി അധ്യാപകർക്ക് യോഗ്യത നേടാനുള്ള അവസരം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുന്നത്. കൂടുതൽ പരീക്ഷകൾ നടത്താനുള്ള നിർദേശം വിദ്യാഭ്യാസ മന്ത്രി നൽകിയതായാണ് വിവരം.
നേരത്തെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു കെ-ടെറ്റ് പരീക്ഷ നടത്തിയിരുന്നത്. കെ-ടെറ്റ് നിർബന്ധമാക്കിയതോടെ കഴിഞ്ഞ രണ്ട് വർഷങ്ങളിലും മൂന്ന് തവണ വീതം പരീക്ഷ നടത്തിയിരുന്നു. ഇനി വർഷത്തിൽ അഞ്ചോ ആറോ പരീക്ഷകൾ നടത്താനാണ് ആലോചന.
നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യത നേടാൻ കൂടുതൽ അവസരം നൽകുന്നതിലൂടെ അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, യോഗ്യതാ പരീക്ഷയിൽ ആവശ്യമായ നിലവാരം ഉറപ്പാക്കുന്നതിനൊപ്പം ഇത്രയധികം തവണ പരീക്ഷ നടത്തുന്നതിന്റെ പ്രായോഗികതയും വിദ്യാഭ്യാസ മേഖലയിൽ ചർച്ചയാകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
