മുംബൈ: നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കാരണം കാണിക്കൽ നോട്ടീസ് നൽകി. സംസ്ഥാനത്ത് നിരോധിച്ച ഉത്പന്നത്തിന്റെ പരസ്യത്തിലൂടെ പരോക്ഷമായി പ്രചാരണം നടത്തിയെന്ന ആരോപണത്തിലാണ് നടപടി.
പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്ക, പാൻമസാല ഉത്പന്നങ്ങളുടെ വിൽപ്പനയും പ്രചാരണവും തടയുന്നതിനായി മഹാരാഷ്ട്ര എഫ്ഡിഎ പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് താരങ്ങൾ അഭിനയിച്ച പരസ്യവും അധികൃതരുടെ പരിശോധനയ്ക്ക് വിധേയമായത്.
പരസ്യത്തിലെ തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് വിശദീകരണം നൽകണമെന്നും നിരോധിത ഉത്പന്നത്തിന്റെ പ്രചാരണത്തിൽ പങ്കാളികളായതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം നിരോധിത ഉത്പന്നത്തിന്റെ നേരിട്ടോ പരോക്ഷമായോ ഉള്ള പ്രചാരണവും നടപടിക്ക് വിധേയമാക്കാമെന്നാണ് എഫ്ഡിഎ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്ര ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവ് പ്രകാരം പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്ന ബ്രാൻഡിന്റെ പാൻമസാലയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത് ജൂലൈ 13 മുതൽ ഒരു വർഷത്തേക്ക് നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരസ്യത്തിൽ താരങ്ങൾ പങ്കെടുത്തതിനെക്കുറിച്ച് വിശദീകരണം തേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
