കൊച്ചി: കഴിഞ്ഞ രണ്ടുവർഷമായി മോശം അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് നടി അനുപമ പരമേശ്വരൻ. താൻ ‘നാർസിസിസ്റ്റിക് അബ്യൂസ്’ നേരിടുകയായിരുന്നുവെന്ന് അനുപമ വെളിപ്പെടുത്തി. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചിൽ.
വിക്രം നായകനായ അന്യൻ സിനിമയിലെ കഥാപാത്രത്തെപ്പോലെയായിരുന്നു താൻ പ്രണയിച്ച വ്യക്തിയെന്നും അനുപമ പറഞ്ഞു. ചില സമയങ്ങളിൽ റെമോയെപ്പോലെയും മറ്റ് ചില സമയങ്ങളിൽ അന്യൻ കഥാപാത്രത്തെപ്പോലെയുമായിരുന്നു പെരുമാറ്റമെന്നും താരം വ്യക്തമാക്കി.
കുറച്ചുദിവസം മുമ്പ് അനുപമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇനി ഒന്നിനും ആരുടെയും അനുവാദം ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്. പിന്നാലെ ഇത് പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ടതാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
കഴിഞ്ഞ രണ്ടുവർഷമായി താൻ നാർസിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയെന്നാണ് അനുപമ പറയുന്നത്. ബന്ധം അവസാനിച്ച വിവരം പുറംലോകം അറിഞ്ഞിട്ട് ഒരു മാസത്തിലേറെയായെന്നും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമുണ്ടായിരുന്ന സ്റ്റാഫിനും ആ ബന്ധം തനിക്ക് അനുയോജ്യമല്ലെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു.
ബന്ധത്തിനിടെ തനിക്കുണ്ടായ മാറ്റങ്ങൾ ചുറ്റുമുള്ളവർ ശ്രദ്ധിച്ചിരുന്നുവെന്നും അനുപമ വ്യക്തമാക്കി. താൻ കൂടുതൽ ഒതുങ്ങിക്കൂടുന്നതായി കുടുംബവും സുഹൃത്തുക്കളും മനസ്സിലാക്കിയിരുന്നുവെന്നും താരം പറഞ്ഞു.
നാർസിസിസ്റ്റിക് അബ്യൂസ് വളരെ നിശ്ശബ്ദമായാണ് നടക്കുന്നതെന്നും സ്വന്തം മൂല്യം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് ഒരാളെ എത്തിക്കുകയാണ് ഇതിന്റെ പ്രധാന രീതികളിലൊന്നെന്നും അനുപമ പറഞ്ഞു. മറ്റൊരാളെ നിയന്ത്രിക്കുകയാണ് ഇത്തരക്കാരുടെ പ്രധാന ലക്ഷ്യമെന്നും നിരന്തരമായ അംഗീകാരവും പരിഗണനയും അവർ ആഗ്രഹിക്കുമെന്നും താരം വിശദീകരിച്ചു.
തന്നെ വൈകാരികമായി എങ്ങനെ വലയിലാക്കണമെന്ന് ആ വ്യക്തിക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും അനുപമ പറഞ്ഞു. പുറത്തുള്ളവരുടെ മുന്നിൽ ശാന്തനും ദയയുള്ളവനും ലജ്ജാലുവുമായ വ്യക്തിയായി പെരുമാറുകയും ആദ്യഘട്ടത്തിൽ തന്റെ ബലഹീനതകൾ മനസ്സിലാക്കുകയും ചെയ്തുവെന്നും താരം വ്യക്തമാക്കി.
ആദ്യ ഒന്നുരണ്ട് കൂടിക്കാഴ്ചകൾക്ക് പിന്നാലെ അയാളുടെ വീട്ടിലെത്തിച്ച് കുടുംബത്തെ പരിചയപ്പെടുത്തിയെന്നും അവരോടൊപ്പം ഭക്ഷണം കഴിച്ചെന്നും അനുപമ പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ വിവാഹനിശ്ചയത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയെന്നും എവിടെ നടത്തണം, എത്രപേർ പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങൾ കുടുംബം ചർച്ച ചെയ്തെന്നും താരം വെളിപ്പെടുത്തി.
വിവാഹനിശ്ചയത്തിന് കുറച്ചുകൂടി സമയം വേണമെന്ന് താനാണ് ആവശ്യപ്പെട്ടതെന്നും അതിന് തയ്യാറാകാതിരുന്നെങ്കിൽ വിവാഹം പിന്നീട് വിവാഹമോചനത്തിൽ കലാശിച്ചേനെ എന്ന തോന്നലുണ്ടെന്നും അനുപമ പറഞ്ഞു.
ബന്ധത്തിലെ നിയന്ത്രണം തന്റെ കരിയറിനെയും ബാധിച്ചെന്നും താരം വ്യക്തമാക്കി. കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഡ്രാഗൺ സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കാതിരുന്നതടക്കം പല തീരുമാനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്നും അനുപമ പറഞ്ഞു. നിരവധി സിനിമകൾ വേണ്ടെന്ന് വെച്ചതായും ജോലിയിൽ മാത്രമല്ല ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
അനുപമയും നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരുന്നു. എന്നാൽ ബന്ധത്തെക്കുറിച്ച് ഇരുവരും ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
