മാനസിക സംഘർഷവും മദ്യപാനവും! ഒരു ഘട്ടത്തിൽ എല്ലാം അവസാനിപ്പിക്കണമെന്ന് തോന്നി; ബ്രാഡ് പിറ്റ്

AUGUST 11, 2026, 9:48 PM

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും ജീവിതത്തിലെ വ്യക്തിപരമായ പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറഞ്ഞ് ഹോളിവുഡ് താരം ബ്രാഡ് പിറ്റ്. ആഞ്ജലീന ജോളിയുമായുള്ള വിവാഹമോചനത്തിന് പിന്നാലെയുണ്ടായ കുടുംബപ്രശ്നങ്ങൾ തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നുവെന്നും ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

ഒരു അഭിമുഖത്തിലാണ് ബ്രാഡ് പിറ്റ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടത്തെക്കുറിച്ച് സംസാരിച്ചത്. സാധാരണയായി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന സ്വഭാവക്കാരനല്ല താനെന്നും, എന്നാൽ ജീവിതത്തിലെ ഒരു ചെറിയ കാലയളവിൽ തനിക്ക് മുന്നിൽ മറ്റൊരു വഴിയുമില്ലെന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് തന്റെ മാനസികനില തകരുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നും താരം വ്യക്തമാക്കി. ആ കാലഘട്ടത്തിലെ വേദന അത്രയും ശക്തമായിരുന്നുവെന്നും അതിൽനിന്നുള്ള മോചനമായാണ് ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത അനുഭവപ്പെട്ടതെന്നും ബ്രാഡ് പിറ്റ് പറഞ്ഞു. എന്നാൽ തന്റെ ഉള്ളിലെ അതിജീവനശക്തി ഉടൻ തന്നെ പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

മദ്യപാനവുമായി ബന്ധപ്പെട്ട തന്റെ പോരാട്ടത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. ഏഴ് വർഷത്തോളം മദ്യപാനം പൂർണമായി ഉപേക്ഷിച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും മദ്യപിക്കാൻ തുടങ്ങിയതായി ബ്രാഡ് പിറ്റ് വ്യക്തമാക്കി. എന്നാൽ ഇപ്പോൾ നിയന്ത്രിതമായ രീതിയിലാണ് മദ്യപിക്കുന്നതെന്നും, ചില ഘട്ടങ്ങളിൽ അത് തനിക്ക് അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ് വീണ്ടും നിയന്ത്രണം കൊണ്ടുവരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഞ്ജലീന ജോളിയുമായുള്ള വേർപിരിയലിന് ശേഷം മദ്യപാനത്തിൽനിന്ന് മോചനം നേടുന്നതിനായി ബ്രാഡ് പിറ്റ് മദ്യവിമുക്തരുടെ കൂട്ടായ്മയിൽ ചേർന്നിരുന്നു. ഏകദേശം ഒന്നര വർഷത്തോളം അവിടെ പങ്കെടുത്തതായും അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. നടൻ ബ്രാഡ്ലി കൂപ്പറും തന്റെ മദ്യവിമുക്ത ജീവിതത്തിൽ വലിയ പിന്തുണ നൽകിയിരുന്നുവെന്നും ബ്രാഡ് പിറ്റ് പറഞ്ഞിരുന്നു.

മദ്യപാനം ഉപേക്ഷിച്ച കാലഘട്ടം തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നുവെന്നും താരം പിന്നീട് വ്യക്തമാക്കിയിരുന്നു. ജീവിതം പൂർണമായും തകർന്നുപോയെന്ന് തോന്നിയിരുന്ന സമയത്താണ് സഹായം തേടിയതെന്നും, അന്ന് തനിക്ക് ഒരു പുതിയ തുടക്കം ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഹോളിവുഡിൽ ഒരുകാലത്ത് ഏറെ ആഘോഷിക്കപ്പെട്ട താരദമ്പതികളായിരുന്ന ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2016 സെപ്റ്റംബറിലാണ് വിവാഹമോചനത്തിനായി അപേക്ഷ നൽകിയത്. രണ്ട് വർഷത്തെ വിവാഹജീവിതത്തിന് ശേഷമായിരുന്നു വേർപിരിയൽ. 2019ൽ ഇരുവരെയും നിയമപരമായി വിവാഹമോചിതരായി പ്രഖ്യാപിച്ചെങ്കിലും വിവാഹമോചന നടപടികൾ പൂർണമായും അവസാനിച്ചത് 2024 ഡിസംബറിലായിരുന്നു.

vachakam
vachakam
vachakam

ഇരുവരുടെയും വേർപിരിയലിന് പിന്നാലെ വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങളും നടന്നു. ഫ്രാൻസിലെ മുന്തിരിത്തോട്ടവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആഞ്ജലീന ജോളി ബ്രാഡ് പിറ്റിനെതിരെ ശാരീരിക അതിക്രമ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. 2016ൽ ഫ്രാൻസിൽ നിന്ന് ലോസ് ആഞ്ചലസിലേക്കുള്ള സ്വകാര്യ വിമാനയാത്രയ്ക്കിടെ തന്നെയും രണ്ട് മക്കളെയും ബ്രാഡ് പിറ്റ് ആക്രമിച്ചുവെന്നായിരുന്നു ആരോപണം. പിന്നീട് കോടതിയിൽ നൽകിയ രേഖകളിൽ, വിമാനത്തിലെ സംഭവത്തിന് വളരെ മുമ്പുതന്നെ പിറ്റിന്റെ അതിക്രമം ആരംഭിച്ചിരുന്നുവെന്നും ജോളി ആരോപിച്ചിരുന്നു.

ആറ് മക്കളാണ് ബ്രാഡ് പിറ്റിനും ആഞ്ജലീന ജോളിക്കുമുള്ളത്. മാഡോക്സ്, പാക്സ്, സഹാറ, ഷിലോ, ഇരട്ടകളായ വിവിയൻ, നോക്സ് എന്നിവരാണ് മക്കൾ. അടുത്തകാലത്തായി ഇവരിൽ ചിലർ ബ്രാഡ് പിറ്റിന്റെ കുടുംബപ്പേര് ഒഴിവാക്കുകയോ അതിനായി നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്.  അതേസമയം, ഡേവിഡ് അയർ സംവിധാനം ചെയ്യുന്ന അതിജീവന പശ്ചാത്തലത്തിലുള്ള ചിത്രത്തിലൂടെയാണ് ബ്രാഡ് പിറ്റ് അടുത്തതായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 2026 സെപ്റ്റംബർ 25ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. 2025ൽ പുറത്തിറങ്ങിയ ‘എഫ് വൺ’ ആയിരുന്നു താരത്തിന്റെ അവസാന തിയറ്റർ ചിത്രം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam