ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലെ അശോക്ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്കുണ്ടായിരുന്നു.
ക്ഷേത്രത്തിലെ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് ആളുകൾക്ക് ഷോക്കേറ്റെന്ന പ്രചാരണമാണ് ആദ്യം തിക്കിനും തിരക്കിനും കാരണമായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടത്തിന്റെ യഥാർഥ കാരണം കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് എസ്ഡിപിഒ ശിവം കുമാർ അറിയിച്ചു.
ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച പുലർച്ചെ 6.30നും 6.45നും ഇടയിൽ രണ്ട് ട്രെയിനുകൾ എത്തിയതോടെ ക്ഷേത്രത്തിലേക്ക് എത്തിയ ഭക്തരുടെ എണ്ണം വർധിച്ചിരുന്നു. തിരക്ക് കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്ന് ലഖിസാരായി ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര കുമാർ പറഞ്ഞു.
ആൾക്കൂട്ടത്തിന്റെ സമ്മർദത്തെ തുടർന്ന് ബാരിക്കേഡിന്റെ ഒരു ഭാഗം തകർന്നതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായത്. പിന്നാലെ ആളുകൾ പരസ്പരം മുകളിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി 15 പേരടങ്ങുന്ന സംഘം ഉടൻ സ്ഥലത്തെത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
പരിക്കേറ്റവരെ ആദ്യം സമീപത്തെ മെഡിക്കൽ സെന്ററുകളിലാണ് പ്രവേശിപ്പിച്ചത്. ക്ഷേത്രത്തിലും പരിസരത്തും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
