കൊച്ചി: കോതമംഗലം എസ്‌എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. കേസിന് പിന്നാലെ ഒളിവിൽ പോയ അർജുൻ ആയങ്കിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അർജുൻ ആയങ്കി കോതമംഗലം സിഐ പ്രശാന്തിനെതിരെ ഭീഷണിപരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
‘കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്’ എന്ന തലക്കെട്ടോടെയായിരുന്നു അർജുൻ ആയങ്കിയുടെ പോസ്റ്റ്. തങ്ങളോട് നടത്തിയ പൊലീസ് നടപടി ആരെയോ പ്രീതിപ്പെടുത്താനാണെന്ന് ആരോപിച്ച അദ്ദേഹം, “സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ല” എന്നതടക്കമുള്ള ഭീഷണിപരമായ പരാമർശങ്ങളാണ് പോസ്റ്റിൽ നടത്തിയിരുന്നത്. തങ്ങളാരും സംഭവത്തെ മറന്ന് വീട്ടിൽ പോയി കിടന്നുറങ്ങില്ലെന്നും, ജീവിതം തകർത്തവരെ വെറുതെ വിടില്ലെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
നിയമവിരുദ്ധ അധികാര ദുരുപയോഗം ഇനി ഒരാളും നേരിടേണ്ടി വരരുതെന്നും, തങ്ങളോട് ചെയ്തതുപോലെ പ്രവർത്തിക്കുന്ന “കാക്കിയിട്ട ചെന്നായ്ക്കളെ” നിയമപരമായും ആവശ്യമെങ്കിൽ മറ്റുവഴികളിലൂടെയും നേരിടാൻ തയ്യാറാണെന്നും അർജുൻ പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് ഭീഷണി, പ്രകോപനം, ഐടി ആക്ട് ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
