കൊല്ലം: കോട്ടയം ജില്ലയിൽ നടന്ന പി.എസ്.സി യു.പി. സ്‌കൂൾ അധ്യാപക പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയ കേസിൽ രണ്ട് പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. കൊല്ലം മയ്യനാട് കാരിക്കുഴി ചിറ്റുവിലാകം സ്വദേശി സുനിൽ ദാസും എട്ടാം പ്രതിയായ മയ്യനാട് താഴത്തുചേരി കൂട്ടിക്കട ദാറുസലാം വീട്ടിൽ ഷമീമയുമാണ് കുറ്റക്കാരെന്ന് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയത്.
ഷമീമയ്ക്ക് കോടതി മൂന്ന് വർഷം കഠിനതടവും 5,000 രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതിയായ സുനിൽ ദാസ് വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായ ശേഷമായിരിക്കും ശിക്ഷ വിധിക്കുക.
2010 മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരീക്ഷയുടെ ഉത്തരങ്ങൾ പുറത്തുനിന്ന് പറഞ്ഞുതരാമെന്ന് ഒന്നാം പ്രതിയായ പ്രകാശ് ലാൽ ഷമീമയെയും ഭർത്താവിനെയും വിശ്വസിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് സുനിൽ ദാസ് വ്യാജ മേൽവിലാസം ഉപയോഗിച്ച് ഹാൾടിക്കറ്റ് സംഘടിപ്പിച്ച്, ആൾമാറാട്ടം നടത്തി ചാത്തന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാഹാളിൽ പ്രവേശിച്ചു.
പരീക്ഷയ്ക്കിടെ ഇൻവിജിലേറ്റർ നൽകിയ ചോദ്യപേപ്പർ ജനൽവഴി പുറത്തേക്ക് എറിഞ്ഞു. ഇത് മറ്റൊരു പ്രതി ഏറ്റുവാങ്ങി ഒന്നാം പ്രതിയായ പ്രകാശ് ലാലിന് കൈമാറി. തുടർന്ന് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തി, കോട്ടയം കാണക്കാരിയിലെ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതിക്കൊണ്ടിരുന്ന ഷമീമയ്ക്ക് മൊബൈൽ ഫോണിലൂടെ പറഞ്ഞുകൊടുത്തു.
ഇയർഫോൺ ധരിച്ച് വസ്ത്രം കൊണ്ട് മറച്ച നിലയിലാണ് ഷമീമ പരീക്ഷ എഴുതിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. പുറത്തുനിന്ന് ലഭിച്ച ഉത്തരങ്ങൾ ഉപയോഗിച്ചാണ് പരീക്ഷ പൂർത്തിയാക്കിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ പ്രകാശ് ലാലും മൂന്നാം പ്രതിയായ രജീഷും വിചാരണക്കാലത്ത് ആത്മഹത്യ ചെയ്തിരുന്നു. നാലാം പ്രതി അജിത്, അഞ്ചാം പ്രതി അനീഷ് ഗോപിനാഥ്, ഷമീമയുടെ ഭർത്താവും ഏഴാം പ്രതിയുമായ ഷാജി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ് സമർപ്പിച്ച തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കർശന നടപടിയെന്ന നിലയിൽ ഈ വിധി ശ്രദ്ധേയമാകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
