കൊച്ചി: മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച പുതിയ അതിവേഗ റെയിൽ പദ്ധതി പാതയോടും യോജിപ്പില്ലെന്നും ഇതിനെ ശക്തമായി എതിർക്കുമെന്നും കെ റെയിൽ വിരുദ്ധ സമിതി. കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോകരുതെന്ന് സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ വ്യക്തമാക്കി.
നിലവിലുള്ള റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതാണ് കേരളത്തിന് ഏറ്റവും പ്രായോഗികം. നിലവിലെ ബ്രോഡ് ഗേജ് സംവിധാനത്തിൽ നിന്ന് മാറി സ്റ്റാൻഡേർഡ് ഗേജിലേക്കോ മറ്റോ മാറേണ്ട യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
കേരളത്തിൽ നിലവിലെ ട്രാക്കിലൂടെ തന്നെ 100 കിലോമീറ്ററിലധികം വേഗതയിൽ ഓടാൻ കഴിയുമെന്ന് വന്ദേഭാരത് എക്സ്പ്രസ് തെളിയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ പുതിയ റെയിൽ ഇടനാഴിയുടെ ആവശ്യമില്ല.
മുൻപ് സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉണ്ടായതുപോലെയുള്ള ശക്തമായ ജനകീയ സമരം ഈ പദ്ധതിക്കെതിരെയും ഉണ്ടായേക്കാമെന്ന് സമിതി സർക്കാരിന് മുന്നറിയിപ്പ് നൽകി. ഈ വിഷയം ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.
കെ റെയിൽ പദ്ധതി റദ്ദാക്കിയതിന് പിന്നാലെയാണ് ഇ. ശ്രീധരന്റെ പുതിയ അതിവേഗ റെയിൽ പാതയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ താല്പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഇ. ശ്രീധരൻ കൂടിക്കാഴ്ച നടത്തുകയും പദ്ധതിയുടെ കരട് റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. വിഷയം മന്ത്രിസഭയിൽ ചർച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ 60,000 കോടി രൂപ ചിലവിൽ തിരുവനന്തപുരം-കണ്ണൂർ അതിവേഗ പാത ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്നാണ് ഇ. ശ്രീധരന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതിനെതിരെയും സമരവുമായി മുന്നോട്ട് പോകാനാണ് കെ റെയിൽ വിരുദ്ധ സമിതിയുടെ തീരുമാനം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
