ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇത് ഇല പൊഴിയും കാലം..! ആ വടവൃക്ഷത്തിലള്ളിപ്പിടിച്ചിരുന്ന് കിട്ടാവുന്നത്രയും ഊറ്റിയെടുത്ത് ഇനിയൊന്നും കാര്യമായി തടയില്ലെന്നു കണ്ട് ബിജെപിയുടെ ആലയിലേക്ക് ചേക്കേറുന്ന വന്ദ്യവയോധികർ..! അവരുടെ ശിഷ്ടകാലം എങ്ങിനെയാകുമെന്നു കണ്ടറിയുക തന്നെ.
പഞ്ചാബിൽ കോൺഗ്രസിന്റെ മുൻ ക്യാപ്ടൻ അമരീന്ദർ സിംഗ് ഇതാ സ്വന്തമായുണ്ടാക്കിയ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയെ ബിജെപിയുടെ മടിത്തട്ടിലേക്ക് സമർപ്പിച്ചിരിക്കുന്നു. അക്കൂടെ കൂറുമാറാൻ സ്വന്തം ഭാര്യയെപ്പോലും കിട്ടിയില്ലെന്നത് വേറേ കാര്യം. കോൺഗ്രസിൽ നിന്നും രാജിവച്ച് എട്ടു മാസത്തിനുശേഷമാണ് ക്യാപ്ടൻ പൂർണ്ണമായും ബിജെപിക്ക് സറണ്ടറാകുന്നത്.
ക്യാപ്ടൻ എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന അമരീന്ദർ സിംഗ് കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ നിന്നും രാജിവയ്ക്കുന്നത്. ഹൈക്കമാൻഡ് ഇടപെട്ട് അദ്ദേഹത്തെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയതിനു പിന്നാലെയായിരുന്നു ക്യാപ്ടൻ കോൺഗ്രസിൽ നിന്നും പുറത്തേക്ക് പോകുന്നത്. പഞ്ചാബിൽ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിച്ച അമരീന്ദറും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവുമായുണ്ടായ തർക്കങ്ങളാണ് അവിടെ കോൺഗ്രസിന്റെ തന്നെ തകർച്ചയ്ക്ക് കാരണമായത്.
സിദ്ദുവിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാനാണ് ഹൈക്കമാൻഡ് തയ്യാറായത്. അതിന്റെ ഫലമായി ക്യാപ്ടന് മുഖ്യമന്ത്രി പദം പോയി. പകരം വന്നത് സിദ്ദുവിന്റെ നോമിനിയായ ചരൺജിത് സിംഗ് ചന്നി. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കോൺഗ്രസ് നേരിട്ടത്. അതിദയീനയമായ പരാജയമായിരുന്നു പാർട്ടിയെ കാത്തിരുന്നത്. ആം ആദ്മി പാർട്ടി അവിടെ വൻ വിജയവുമായി അധികാരത്തിലേറി. കോൺഗ്രസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് ഇപ്പോൾ പഞ്ചാബിലെ അവസ്ഥ.
തന്നോട് കാണിച്ച സമീപനത്തിൽ അത്യധികം രോഷത്തോടെയാണ് അഞ്ചു പതിറ്റാണ്ടു കാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചുകൊണ്ട് ഹൈക്കമാൻഡിന് അമരീന്ദർ രാജിക്കത്ത് എഴുതിയത്. കോൺഗ്രസിൽ നിന്നും നേരെ ബിജെപിയിലേക്ക് പോകുമെന്നായിരുന്നു കരുതിയതെങ്കിലും അവിടെയൊരു കാലതാമസം അമരീന്ദർ വരുത്തി. അദ്ദേഹം പുതിയൊരു പാർട്ടി രൂപീകരിച്ചു; പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി. ആ പാർട്ടി ബിജെപിയുമായി ബന്ധമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും വളരെ മോശം പ്രകടനമായിരുന്നു കാഴ്ച്ചവച്ചത്. പട്യാല സീറ്റിൽ അമരീന്ദർ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. വീണ്ടുമൊരു തിരിച്ചു വരവ് സ്വപ്‌നം കണ്ടുകൊണ്ടാകാം പാവം ഈ ഉച്ചക്കിറുക്കിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്