വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്ത് ആഫ്രിക്ക ഏഴു വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
സെഞ്ച്വറി നേടിയ ക്വിന്റൻ ഡി കോക്കിന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക വിജയിച്ചുകയറിയത്. 49 പന്തിൽ 115 റൺസ് നേടിയാണ് താരം തിളങ്ങിയത്. ആറ് ഫോറുകളും 10 കൂറ്റൻ സിക്‌സുകളും ആണ് ഡി കോക്ക് അടിച്ചെടുത്തത്. ടി20യിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറി ആണ് ഡി കോക്ക് സ്വന്തമാക്കിയത്.
ടി20യിൽ 200+ റൺസ് ചെയ്‌സ് ചെയ്യുമ്പോൾ 12 താരങ്ങൾ മാത്രമാണ് ഇതുവരെ സെഞ്ച്വറി നേടിയിട്ടുള്ളത്. അതേസമയം ടി20യിൽ ഒന്നിലധികം തവണ 200+ റൺസ് ചെയ്‌സ് ചെയ്യുമ്പോൾ സെഞ്ച്വറി നേടുന്ന ആദ്യ താരം ഡി കോക്കാണ്. ഇതിനുമുമ്പ് 2023ൽ വെസ്റ്റ് ഇൻഡീസിനെതിരെ തന്നെയായിരുന്നു ഡി കോക്ക് തന്റെ ആദ്യ ടി20 സെഞ്ച്വറി നേടിയിരുന്നത്. 259 റൺസ് ചെയ്‌സ് ചെയ്യുന്നതിനിടയായിരുന്നു താരം സെഞ്ച്വറി സ്വന്തമാക്കിയത്.
അതേസമയം മത്സരത്തിൽ ഡി കോക്കിന് പുറമേ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി റിയാൻ റിക്കൽടൺ 36 പന്തിൽ പുറത്താവാതെ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 77 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചു.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനു വേണ്ടി ബ്രൻഡൻ കിംഗ് 49ഉം ഹെറ്റ്മയർ 42 പന്തിൽ 75ഉം (8 ഫോറും 3 സിക്‌സും) റൂതർഫോർഡ് 24 പന്തിൽ 57 റൺസും (5 ഫോറും 4 സിക്‌സും) മികവിലാണ് നാല് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജ് 2ഉം ജാൻസണും രബാഡയും ഓരോ വിക്കറ്റും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
