രഞ്ജി ട്രോഫിയിൽ കേരളം - കർണാടക മത്സരത്തിന്റെ രണ്ടാം ദിനത്തെ അവസാന സെഷൻ മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആളൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിട്ടുണ്ട് കേരളം. സഞ്ജു സാംസൺ (15), സച്ചിൻ ബേബി (23) എന്നിവരാണ് ക്രീസിൽ. വത്സൽ ഗോവിന്ദ് (31), രോഹൻ കുന്നുമ്മൽ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഒന്നാംദിനം മഴയെ തുടർന്ന് മത്സരം ഏറെ വൈകിയാണ് ആരംഭിച്ചിരുന്നത്. ഇന്നലെ 23 ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്. നേരത്തെ ടോസ് നേടിയ കർണാടക, കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു.
വിക്കറ്റ് നഷ്ടമില്ലാതെ 88 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് ആറ് റൺസ് കൂടി ചേർത്ത് രോഹൻ ആദ്യം മടങ്ങി. 88 പന്തുകൾ നേരിട്ട താരം ഒരു സിക്‌സും പത്ത് ഫോറും നേടിയിരുന്നു. പിന്നാലെ വത്സലും കൂടാരം കയറി. തുടർന്നാണ് സച്ചിൻ - അപരാജിത് സഖ്യം ക്രീസിൽ ഒത്തുചേർന്നത്. അപരാജിതിനും ക്രീസിൽ പിടച്ചുനിൽക്കാനായില്ല. ശ്രേയസ് ഗോപാലിനായിരുന്നു വിക്കറ്റ്. പിന്നാലെ സഞ്ജു ക്രീസിലേക്ക്. ബംഗ്ലാദേശിനെതിരെ നിർത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു സഞ്ജു. സിക്‌സടിച്ചാണ് സഞ്ജു ഇന്നിംഗ്‌സ് തുടങ്ങിയത്. പിന്നാലെ രണ്ട് ബൗണ്ടറികളും. തുടർന്ന് മഴയെത്തിയതോടെ മത്സരം തുടരാൻ സാധിച്ചില്ല.
കഴിഞ്ഞ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കർണാടയ്‌ക്കെതിരെ കളിക്കാൻ ഇറങ്ങിയത്. സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ എം.ഡി നിധീഷ്, കെ.എം ആസിഫ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ കളിച്ച വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ എന്നിവർക്ക് പകരമാണ് ഇവരെ ഉൾപ്പെടുത്തിയത്.
ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കർണാടകയ്‌ക്കെതിരെ ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നായിരുന്നു പഞ്ചാബിനെതിരെ കേരളം എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.
കർണാടകക്കെതിരായ മത്സരത്തിനുള്ള കേരളത്തിന്റെ പ്ലേയിംഗ് ഇലവൻ: വത്സൽ ഗോവിന്ദ്, രോഹൻ എസ് കുന്നുമ്മൽ, സഞ്ജു സാംസൺ, സച്ചിൻ ബേബി, ബാബാ അപരാജിത്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീൻ, ആദിത്യ സർവാതെ, ബേസിൽ തമ്പി, കെ.എം ആസിഫ്, എം.ഡി നിധീഷ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്