ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് എട്ട് വിക്കറ്റ് ജയം. 107 റൺസ് വിജയലക്ഷ്യവുമായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാറ്റിംഗിനെത്തിയ ന്യൂസിലിൻഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ആദ്യ സെഷനിൽ തന്നെ ന്യൂസിലൻഡ് കളി തീർത്തു. രചിൻ രവീന്ദ്ര (39), വിൽ യംഗ് (45) എന്നിവരാണ് ന്യൂസിലൻഡിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
ഇന്ത്യയിൽ ന്യൂസിലൻഡിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. സ്‌കോർ: ഇന്ത്യ 46, 462 & ന്യൂസിലൻഡ് 402, 108. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലൻഡിന് അത്ര മികച്ച തുടക്കമായിരുന്നില്ല. 35 റൺസിനിടെ അവർക്ക് ഓപ്പണർമാരായ ടോം ലാഥം (0), ഡെവോൺ കോൺവെ (17) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ജസ്പ്രിത് ബുമ്രയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ഇരുവരും. എന്നാൽ യംഗ് രചിൻ സഖ്യം പിടിച്ചുനിന്നതോടെ കിവീസ് അനായാസ ജയം സ്വന്തമാക്കി. ഇരുവരും 72 റൺസ് കൂട്ടിചേർത്തു.
356 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ സർഫറാസ് ഖാന്റെയും (150) റിഷഭ് പന്തിന്റെയും (99) ഗംഭീര ഇന്നിംഗ്‌സിലൂടെ പൊരുതിയെങ്കിലും നാലാം ദിനം ചായക്കുശേഷം 462 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. പന്തും സർഫറാസും ചേർന്ന് 177 റൺസ് കൂട്ടുകെട്ടിലൂടെ 408 റൺസിലെത്തിച്ചു. 150 റൺസെടുത്ത സർഫറാസ് മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി. 99 റൺസെടുത്ത റിഷഭ് പന്ത് സ്‌കോർ 433ൽ നിൽക്കെ വില്യം ഔറൂക്കെയുടെ പന്തിൽ ബൗൾഡായപ്പോൾ 12 റൺസെടുത്ത കെ എൽ രാഹുലിനെ ഔറൂക്കെ വിക്കറ്റിന് പിന്നിൽ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചു.
രവീന്ദ്ര ജഡേജയെകൂടി(5) മടക്കി ഔറൂക്കെ ഇന്ത്യയുടെ നടുവൊടിച്ചപ്പോൾ പ്രതീക്ഷ നൽകിയ അശ്വിനെ (15) മാറ്റ് ഹെന്റി മടക്കി. ബുമ്രയെയയും(0), മൊഹമ്മദ് സിറാജിനെയും(0) വീഴ്ത്തിയ ഹെന്റി തന്നെ ഇന്ത്യയുടെ വാലരിഞ്ഞു. കുൽദീപ് യാദവ് ആറ് റൺസുമായി പുറത്താകാതെ നിന്നു. 54 റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകൾ നഷ്ടമായത്. കിവീസിനയി മാറ്റ് ഹെന്റിയും വില്യം ഔറൂക്കെയും മന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അജാസ് പട്ടേൽ രണ്ട് വിക്കറ്റെടുത്തു. ഗ്ലെൻ ഫിലിപ്‌സും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
200ന് മുകളിൽ വിജയലക്ഷ്യം കുറിച്ച് കിവീസിനെ വെല്ലുവിളിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ കൂട്ടത്തകർച്ചയോടെ ഇല്ലാതായി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് കേവലം 46 റൺസിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റി, നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗർക്കെ എന്നിവരാണ് ഇന്ത്യയെ തകർത്തത്. 20 റൺസ് നേടിയ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. ന്യൂസിലൻഡ് രചിൻ രവീന്ദ്രയുടെ സെഞ്ചുറി കരുത്തിൽ ആദ്യ ഇന്നിംഗ്‌സിൽ 402 റൺസ് നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്