ബംഗ്‌ളൂരു: സർഫ്രാസിന്റെ സെഞ്ച്വറിയുടേയും റിഷഭ് പന്തിന്റെ അർദ്ധ സെഞ്ച്വറിയുടേയും മികവിൽ നിറഞ്ഞാടിയ ഇന്ത്യയെ രണ്ടാം ന്യൂബാളിൽ ഒതുക്കിയ ന്യൂസിലൻഡിന് ഒന്നാം ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് 107 റൺസെടുത്തൽ ജയിക്കാം. ചിന്നസ്വാമിയിൽ നാലാം ദിനമായ ഇന്നലെ 231/3 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യ 462 റൺസിന് ഓൾഔട്ടായി.
106 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. 107 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ന്യൂസിലാൻഡ് 0.4 ഓവറിൽ 0/0 എന്ന നിലയിലായിരിക്കെ വെളിച്ചക്കുറവ് മൂലം അമ്പയർമാർ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ക്യാപ്ടൻ രോഹിത് ശർമ്മ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ ഓവർ പൂർത്തികരിക്കാൻ അനുവദിക്കണമെന്ന് അമ്പയർമാരോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. പിന്നാലെ മഴയും പെയ്തു.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിനിടെയിലും ഇന്നലെ മഴമൂലം മത്സരം നിറുത്തിവച്ചിരുന്നു. അതേസമയം ചിന്നസ്വാമിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നല്ല മൂവ്‌മെന്റ് ലഭിച്ചു തുടങ്ങിയ പിച്ചിന്റെ ആനുകൂല്യം ബൗളർമാർക്ക് മുതലാക്കാനായാൽ ഇന്ത്യയ്ക്കും ജയം അസാധ്യമൊന്നുമല്ല. മഴമൂലം ഇന്നത്തെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാലും ഇന്ത്യയ്ക്കാണ് ഗുണം.
ഇന്നലെ രാവിലെ സർഫ്രാസും പന്തും മികച്ച രീതിയിലാണ് തുടങ്ങിയത്. സർഫ്രാസ് (150) കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ച്വറി നേടി മിന്നിത്തിളങ്ങിയപ്പോൾ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത പന്തിന് (99) ഒരു റൺസ് അകലെ സെഞ്ച്വറി നഷ്ടമായി. കിവീസ് ബൗളർമാരെ സമർത്ഥമായി നേരിട്ട ഇരുവരും തടസങ്ങളില്ലാതെ ഇന്ത്യസ്‌കോറുയർത്തി. 70ൽ ബാറ്റിംഗ് തുടങ്ങിയ സർഫ്രാസ് അധികം വൈകാതെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ച്വറി കുറിച്ചു. പിന്നീട് മഴമൂലം മത്സരം നിറുത്തിവച്ചെങ്കിലും ഇരുവരുടേയും താളം നഷ്ടമായില്ല.
ഗംഭിര സ്‌ട്രോക്കുകൾ ഇരുവരുടേയും ഭാഗത്തുനിന്നുണ്ടായി. നാലാം വിക്കറ്റിൽ 211 പന്തിൽ 177 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പെടുത്തത്. ഇതിനിടെ പന്ത് അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. ഇരുവരും കൂടി ഇന്ത്യയെ മുന്നൂറും നാനൂറും കടത്തി.
80-ാം ഓവറിൽ ന്യൂബാൾ എടുത്തതോടെയാണ് ഇന്ത്യൻ ബാറ്റിംഗിന്റെ താളം തെറ്റിയത്. ന്യൂബാളിൽ സൗത്തി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ സർഫ്രാസ് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. 150 തികച്ചതിന് പിന്നാലെ സർഫ്രാസ് പുറത്തായി.
ഇന്ത്യൻ സ്‌കോർ 408ൽ വച്ച് സർഫ്രാസിനെ ടിം സൗത്തി അജാസ് പട്ടേലിന്റെ കൈയിൽ എത്തിച്ചാണ് കൂട്ടുകെട്ട് പൊളിച്ചത്. 195 പന്ത് നേരിട്ട് 18 ഫോറും 3 സിക്‌സും ഉൾപ്പെട്ടതാണ് സർഫ്രാസിന്റെ ഇന്നിംഗ്‌സ്. തുടർന്നെത്തിയ കെ.എൽ രാഹുലിനൊപ്പം പന്ത് അല്പനേരം കൂടി തകർപ്പൻ ഷോട്ടുകളുമായിപിടിച്ചു നിന്നു. എന്നാൽ സെഞ്ച്വറിക്ക് ഒരു റണ്ണകലെ റൂർക്കിയുടെ എക്‌സ്ട്രാ ബൗൺസുണ്ടായിരുന്ന പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു.
105 പന്തിൽ 9 ഫോറും 5 സിക്‌സും ഉൾപ്പെട്ടതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. വ്യക്തിഗത സ്‌കോർ 90ൽ നിൽക്കെ സൗത്തിക്കെതിരെ സ്‌ക്വയർ ലെഗ്ഗിന് മുകളിലൂടെ സൗത്തിക്കെതിരെ നേടിയ സിക്‌സ് 107 മീറ്റർ അകലെ സ്റ്റേഡിയത്തിന്മേൽക്കൂരയിലാണ് പതിച്ചത്.
തുടർന്ന് ഇന്ത്യയുടെ തകർച്ച തുടങ്ങുകയായിരുന്നു. 29 റൺസിനുള്ളിലാണ് ഇന്ത്യയുടെ അവസാന 5 വിക്കറ്റുകൾ വീണത്. രാഹുൽ (12), ജഡേജ (5), അശ്വിൻ (15), ബുംറ (0), സിറാജ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തു. കുൽദീപ് (6) പുറത്താകാതെ നിന്നു. ന്യൂസിലാൻഡിനായി മാറ്റ് ഹെന്റിയും റൂർക്കിയും മൂന്നും അജാസ് പട്ടേൽ രണ്ട് വിക്കറ്റും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്