ഇംഗ്ലണ്ടിനെതിരായ മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് 153 റൺസിന്റെ വമ്പൻ ജയം. 297 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം 144 റൺസിന് ഓൾ ഔട്ടായി. ആദ്യ ഇന്നിംഗ്‌സിലേതിന് സമാനമായി ഇംഗ്ലണ്ടിന്റെ മുഴുവൻ വിക്കറ്റുകളും പങ്കിട്ടെടുത്ത നോമാൻ അലിയും സാജിദ് ഖാനുമാണ് പാകിസ്ഥാന് ജയമൊരുക്കിയത്. 37 റൺസെടുത്ത ക്യാപ്ടൻ ബെൻ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.
പാകിസ്ഥാനുവേണ്ടി നോമാൻ അലി 46 റൺസ് വഴങ്ങി എട്ട് വിക്കറ്റെടുത്തപ്പോൾ സാജിദ് ഖാൻ രണ്ട് വിക്കറ്റെടുത്തു. നാട്ടിൽ മൂന്നര വർഷത്തിനും 11 ടെസ്റ്റുകൾക്കും ശേഷമാണ് പാകിസ്ഥാൻ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. 2021 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു പാകിസ്ഥാൻ അവസാനമായി നാട്ടിൽ ടെസ്റ്റ് ജയിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനൊപ്പമെത്തി. 1-1. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 24ന് റാവൽപിണ്ടിയിൽ തുടങ്ങും. സ്‌കോർ പാകിസ്ഥാൻ 366,221, ഇംഗ്ലണ്ട് 291,144.
നാലാം ദിനം എട്ട് വിക്കറ്റ് ശേഷിക്കെ 261 റൺസായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. മിന്നും ഫോമിലുള്ള ജോ റൂട്ടും ഒല്ലി പോപ്പുമായിരുന്നു ക്രീസിൽ. നാലാം ദിനം തുടക്കത്തിലെ ഒല്ലി പോപ്പിനെ(22) വീഴ്ത്തിയ സാജിദ് ഖാനാണ് ഇംഗ്ലണ്ടിന് ആദ്യ അടി നൽകിയത്. 18 റൺസെടുത്ത ജോ റൂട്ടിനെ നോമാൻ അലി വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ ഹാരി ബ്രൂക്കിനെയും(16) നോമാൻ അലി വിക്കറ്റിന് മുന്നിൽ കുടുക്കി.
ക്യാപ്ടൻ ബെൻ സ്റ്റോക്‌സ്(36 പന്തിൽ 37) പൊരുതി നോക്കിയെങ്കിലും ബ്രെയ്ഡൻ കാഴ്‌സ്(27) ഒഴികെ മറ്റാർക്കും പിന്തുണ നൽകാനായില്ല. ജാമി സ്മിത്ത്(6), മാത്യു പോട്ട്(9), ജാക്ക് ലീച്ച്(1), ഷെയ്ബ് ബഷീർ(0) എന്നിവരെ കൂടി മടക്കിയ നോമാൻ അലി പാകിസ്ഥാന്റെ വിജയം ആധികാരികമാക്കി. ഇംഗ്ലണ്ടിന്റെ രണ്ട് ഇന്നിംഗ്‌സിലുമായി വീണ മുഴുവൻ വിക്കറ്റുകളും സ്വന്തമാക്കിയത് സാജിദ് ഖാനും നോമാൻ അലിയും ചേർന്നാണ്. ആദ്യ ഇന്നിംഗ്‌സിൽ സാജിദ് ഖാൻ ഏഴ് വിക്കറ്റെടുത്തപ്പോൾ അലി മൂന്ന് വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്‌സിൽ നോമാൻ അലി എട്ട് വിക്കറ്റെടുത്തപ്പോൾ സാജിദ് ഖാൻ രണ്ട് വിക്കറ്റുമെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്