ബംഗളൂരു: രചിൻ രവീന്ദ്രയുടെ സെഞ്ച്വറിയുടേയും ടീം സൗത്തി, ഡെവോൺ കോൺവെ എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടേയും മികവിൽ മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ നേടിയ ന്യൂസിലൻഡിനെതിരെ ഇന്ത്യ പൊരുതുന്നു. ഇന്ത്യയെ ഒന്നാം ഇന്നിംഗ്‌സിൽ 46 റൺസിന് ഓൾഔട്ടാക്കിയ ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്‌സിൽ 402 റൺസാണ് നേടിയത്.
356 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനമായ ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 231/3 എന്ന ഭേദപ്പെട്ട നിലയിലാണ്. ഇന്നലത്തെ അവസാന പന്തിൽ വിരാട് കൊഹ്‌ലിയെ (70) നഷ്ടമായത് ഇന്ത്യയ്ക്ക് നിർഭാഗ്യമായി. 7 വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലൻഡിനെക്കാൾ 125 റൺസ് പിന്നിലാണ് ഇന്ത്യ.
ബംഗ്‌ളൂരുവിലെ ചിന്നസ്വാമിയിൽ 180/3 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ന്യൂസിലാൻഡിന് 15 ഓവറിനിടെ 4 വിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്രയും (134), വാലറ്റത്തെ ടിം സൗത്തിയുടേയും (65) ബാറ്റിംഗ് മികവിൽ മികച്ച സ്‌കോറിലേക്ക് എത്തുകയായിരുന്നു. നാലാമനായി ബാറ്റിംഗിനെത്തിയ രചിൻ ഏറ്റവും അവസാനമാണ് ഔട്ടായത്. എട്ടാം വിക്കറ്റിൽ രചിനും സൗത്തിയും 132 പന്തിൽ 137 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഏകദിന ശൈലിയിലാണ് ഇരുവരും ബാറ്റ് ചെയ്തത്. 223/7 എന്ന നിലയിലാണ് ഇരുവരും ക്രീസിൽ ഒന്നിച്ചത്. ഇന്ത്യൻ സ്പിൻ ആക്രമണത്തെ സമർത്ഥമായി നേരിട്ട ഈ കൂട്ടുകെട്ട് പൊളിയുന്നത് ന്യൂസിലാൻഡ് 370ൽ എത്തിയപ്പോഴാണ്. സൗത്തിയെ രവീന്ദ്ര ജഡേജയുടെ കൈയിൽ എത്തിച്ച് മുഹമ്മദ് സിറാജാണ് കൂട്ടുകെട്ട് പൊളിച്ചത്. 73 പന്ത് നേരിട്ട സൗത്തിയുടെ ബാറ്റിൽ നിന്ന് 4 സിക്‌സും 5 ഫോറും അതിർത്തിയിലേക്ക് പറന്നു. പിന്നീടെത്തിയ അജാസ് പട്ടേലിനേയം (4), റൂർക്കിയേയും (നോട്ടൗട്ട്) ഒരറ്റത്ത് നിറുത്തി രചിൻ കിവിസ്‌കോർ 400 കടത്തി. രചിനെ പുറത്താക്കി കുൽദീപ് യാദവാണ് കിവീസിന്റെ ഇന്നിംഗ്‌സിന് തിരശീലയിട്ടത്. ഇന്ത്യയ്ക്കായി ഇന്ത്യയ്ക്കായി ജഡേജയും കുൽദീപും 3 ഉം സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.
വെറും 46 റൺസിന് ഒന്നാം ഇന്നിംഗ്‌സിൽ തകർന്നടിഞ്ഞ ഇന്ത്യയെയല്ല രണ്ടാം ഇന്നിംഗ്‌സിൽ കണ്ടത്. ഇന്നലെ 49 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ മികച്ച പ്രകടനാണ് നടത്തിയത്. ക്യാപ്ടൻ രോഹിത് ശർമ്മ (52), വിരാട് കൊഹ്‌ലി (70), സർഫ്രാസ് ഖാൻ പ(പുറത്താകാതെ 70) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. യശ്വസി ജയ്‌സ്വാളും (35) രേഹിതും ഒന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. യശ്വസിയെ പുറത്താക്കി അജാസാണ് കൂട്ടുകെട്ട് പൊളിച്ചത്.
അധികം വൈകാതെ രോഹിതും ദൗർഭാഗ്യകരമായി ഔട്ടായി. അജാസ് ഓഫ് സ്റ്റമ്പ് ലൈനിൽ എറിഞ്ഞ പന്ത് ഫ്രണ്ട് ഫൂട്ടിൽ രോഹിത് പ്രതിരോധിച്ചെങ്കിലും ഇൻസൈഡ് എഡ്ജായി കാലിന്റെയും ബാറ്റിന്റെയും ഇടയിലൂടെ സ്റ്റമ്പിൽ കൊള്ളുകയായികരുന്നു. പിന്നീട് ക്രീസിൽ ഒന്നിച്ച കോഹ്ലിയും സർഫ്രാസും മൂന്നാം വിക്കറ്റിൽ 136 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ കാത്തു.
തുടക്കം മുതൽ സ്‌ട്രോക്ക് പ്ലേ പുറത്തെടുത്ത സർഫ്രാസ് 7 ഫോറും 3 സിക്‌സും നേടി. കോഹ്ലിയുടെ ഇന്നിംഗ്‌സിൽ 8 ഫോറും 1 സിക്‌സും ഉൾപ്പെടുന്നു. ഇന്നലത്തെ അവസാന പന്തിൽ ഗ്ലെൻ ഫിലിപ്പ്‌സ് കോഹ്ലിയെ വിക്കറ്റ് കീപ്പർ ബ്ലൻഡലിന്റെ കൈയിൽ ഒതുക്ക് കിവീസിന് ബ്രേക്ക് ത്രൂ നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്