2026 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിനെ തോൽപ്പിച്ച് കാര്‍ലോസ് അല്‍ക്കരാസ് വിജയ കിരീടം ചൂടിയതോടെ ഇത് ജോകോവിച്ചിന്റെ അവസാന ഓസ്‌ട്രേലിയന്‍ ഓപ്പണാകുമോ എന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നത്. എന്നാല്‍ മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ 38-കാരനായ ജോകോവിച്ച് 2028 ഒളിമ്പിക്സ് വരെ കളിക്കാനുള്ള തന്റെ ആഗ്രഹം വീണ്ടും ആവര്‍ത്തിച്ചു. അതോടെ മെല്‍ബണില്‍ വീണ്ടും അദ്ദേഹത്തെ കാണാന്‍ സാധ്യതയുണ്ടെന്ന സൂചനയും നല്‍കി.
ഫൈനലില്‍ ആദ്യ സെറ്റ് 33 മിനിറ്റിനുള്ളില്‍ സ്വന്തമാക്കിയ ജോകോവിച്ച് 25-ാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് ശക്തമായി പോരാടി. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ അല്‍ക്കരാസ് മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു.
“നാളെയെന്ത് സംഭവിക്കുമെന്നുപോലും അറിയില്ല; ആറോ പന്ത്രണ്ടോ മാസങ്ങള്‍ പിന്നെ പറയാനില്ല. ഇതുവരെ ഉണ്ടായത് ഒരു മനോഹരമായ യാത്രയാണ്. നിങ്ങള്‍ എന്നെ ഏറെകാലമായി പിന്തുടരുന്നവരാണ്. അഭിനയിക്കാനോ കള്ളം പറയാനോ എനിക്ക് ഇഷ്ടമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എന്റെ ഭാവിയെക്കുറിച്ച് എനിക്ക് തന്നെ വ്യക്തതയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. 2028 ഒളിമ്പിക്സ് വരെ കളിക്കണമെന്നാണ് ആഗ്രഹം, എന്നാല്‍ അത് ഒരു വര്‍ഷത്തില്‍ ഒരു ടൂര്‍ണമെന്റായിരിക്കാം-സത്യത്തില്‍ എനിക്ക് അറിയില്ല,”
ഇപ്പോള്‍ എന്റെ ഏക ആഗ്രഹം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. അതിന് ശേഷം എന്ത് ചെയ്യണമെന്നത് പിന്നീട് തീരുമാനിക്കും,” എന്നും താരം കൂട്ടിച്ചേര്‍ത്തു. 2023ലെ യുഎസ് ഓപ്പണില്‍ 24-ാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ ജോകോവിച്ച്, ഇതോടെ മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പം ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമായി മാറിയിരുന്നു. 2026 ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുമ്പ്, 2024 വിംബിള്‍ഡണ്‍ ഫൈനലിലാണ് അദ്ദേഹം അവസാനമായി കളിച്ചത്; അന്നും അല്‍ക്കരാസിനോടായിരുന്നു തോല്‍വി.
2025ല്‍ നാലു ഗ്രാന്‍ഡ് സ്ലാമുകളിലും സെമിഫൈനലിലെത്തിയെങ്കിലും, കിരീടപ്പോരാട്ടത്തിലേക്ക് കടക്കാന്‍ ജോകോവിച്ചിന് സാധിച്ചിരുന്നില്ല. അല്‍ക്കരാസും ജാനിക് സിന്നറും ആ വര്‍ഷം കിരീടങ്ങള്‍ പങ്കിട്ടു. എന്നാല്‍ മെല്‍ബണില്‍ യുവതാരങ്ങളായ സിന്നറിനും അല്‍ക്കരാസിനുമെതിരെ ഇന്നും പോരാടാന്‍ തനിക്കാകുമെന്ന് ജോകോവിച്ച് തെളിയിച്ചു. സെമിഫൈനലില്‍ 14 വയസ് ചെറുപ്പക്കാരനായ സിന്നറെ അഞ്ച് സെറ്റുകള്‍ നീണ്ട ആവേശപ്പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ജോകോവിച്ച് ഫൈനലിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
