യൂറോ കപ്പിൽ ഫ്രാൻസ് ക്യാപ്ടൻ ഗ്രീസ്മാൻ രണ്ട് ഗോളവസരങ്ങൾ നഷ്ടപ്പെടുത്തിയ മത്സരത്തിൽ നെതർലൻഡ്‌സുമായുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ. അതുപോലെ നെതർലൻഡിന് സാവി സിമോൺസ് നേടിയ ഗോൾ വാർ നിഷേധിച്ചത് തിരിച്ചടിയായി. ഇത്തവണത്തെ യൂറോയിലെ ആദ്യ ഗോൾരഹിത മത്സരമാണിത്. സമനിലയോടെ രണ്ട് കളികളിൽ നിന്ന് നാല് പോയന്റുമായി ഫ്രാൻസാണ് ഒന്നാം സ്ഥാനത്ത്. നാലു പോയന്റുമായി നെതർലൻഡ്‌സ് രണ്ടാമതുണ്ട്. ഇതോടെ പ്രീ ക്വാർട്ടറിലെത്തുന്ന ടീമുകളെ തീരുമാനിക്കാൻ ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങൾ നിർണായകമായി.
പോളണ്ടിനെ പരാജയപ്പെടുത്തിയ ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് നെതർലൻഡ്‌സ് ഫ്രാൻസിനെതിരെ ഇറങ്ങിയത്. ജോയ് വീർമന് പകരം ജെറെമി ഫ്രിംപോങ്ങെത്തി. ഓസ്ട്രിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ കിലിയൻ എംബാപ്പെയില്ലാതെയാണ് ഫ്രാൻസ് ആദ്യ ഇലവനെ ഇറക്കിയത്. ഒറേലിയൻ ചൗമെനി പകരമെത്തിയപ്പോൾ അന്റോയ്ൻ ഗ്രീസ്മാൻ മുന്നേറ്റത്തിലേക്ക് മാറി. എംബാപ്പെയുടെ അഭാവത്തിൽ കോച്ച് ദിദിയർ ദെഷാംപ്‌സിന് ഫ്രഞ്ച് ഫോർമേഷൻ മാറ്റേണ്ടിവന്നു.
കളിതുടങ്ങി സെക്കൻഡുകൾക്കകം തന്നെ ഡച്ച് ടീം ഗോളിനടുത്തെത്തി. പന്ത് പിടിച്ചെടുത്ത് സാവി സിമോൺസ് നൽകിയ ത്രൂബോൾ സ്വീകരിച്ച ജെറെമി ഫ്രിംപോങ്ങിന്റെ ഷോട്ട് പക്ഷേ ഫ്രഞ്ച് ഗോളി മൈഗ്‌നൻ രക്ഷപ്പെടുത്തുകയായിരുന്നു.
പിന്നാലെ 14-ാം മിനിറ്റിൽ മറ്റൊരു സുവർണാവസരവും ഫ്രാൻസ് നഷ്ടപ്പെടുത്തി. ഗോളി മാത്രം മുന്നിൽ നിൽക്കേ പന്ത് പോസ്റ്റിലേക്കടിക്കാതെ അഡ്രിയാൻ റാബിയോട്ട് അത് ഗ്രീസ്മാന് നൽകി. എന്നാൽ ഗ്രീസ്മാന് പന്ത് വലയിലെത്തിക്കാനായില്ല.
എന്നാൽ പന്ത് ലഭിക്കുമ്പോഴെല്ലാം ഡച്ച് ടീം മികച്ച മുന്നേറ്റങ്ങൾ നടത്തി. ഫ്രിംപോങ്ങും കോഡി ഗാക്‌പോയും ഇരു വിങ്ങുകളിലൂടെയും ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു. ഗാക്‌പോയുടെ ഒരു ഷോട്ട് മൈഗ്‌നൻ തട്ടിയകറ്റുകയും ചെയ്തു. ഇതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഇരു ടീമും കഴിഞ്ഞ 10 തവണ ഏറ്റുമുട്ടിയതിൽ ഇതാദ്യമായാണ് ആദ്യ പകുതി ഗോൾരഹിതമാകുന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരു ടീമിനും കാര്യമായ മുന്നേറ്റങ്ങളൊന്നും സാധ്യമായില്ല. എന്നാൽ 60 മിനിറ്റിന് ശേഷം ഫ്രാൻസ് തുടർച്ചയായി ഡച്ച് ഗോൾമുഖം വിറപ്പിച്ചു. 65-ാം മിനിറ്റിൽ ഗ്രീസ്മാൻ മറ്റൊരു സുവർണാവസരം കൂടി നഷ്ടപ്പെടുത്തി. എൻഗോളോകാന്റെ വലതുവശത്തുനിന്ന് നൽകിയ പന്ത് നിയന്ത്രിക്കാൻ ഗ്രീസ്മാന് സാധിച്ചില്ല. താരത്തിന്റെ ദുർബലമായ ഷോട്ട് ഡച്ച് ഗോളി ബാർട്ട് വെർബ്രഗൻ രക്ഷപ്പെടുത്തി.
പിന്നാലെ 69-ാം മിനിറ്റിൽ ഫ്രാൻസിനെ ഞെട്ടിച്ച് സാവി സിമോൺസ് പന്ത് വലയിലെത്തിച്ചെങ്കിലും ലൈൻ റഫറി ഓഫ്‌ലൈൻ ഫ്‌ളാഗ് ഉയർത്തിയിരുന്നു. പിന്നാലെ വാർ പരിശോധനയിൽ ഡച്ച് താരം ഡെൻസൽ ഡംഫ്രീസ് ഫ്രഞ്ച് ഗോളിക്കടുത്തും ഓഫ്‌സൈഡ് പൊസിഷനിലുമായത് കണക്കിലെടുത്ത് ഗോൾ നിഷേധിച്ചു. മിനിറ്റുകളോളമെടുത്ത വാർ പരിശോധനയ്ക്ക് ശേഷമാണ് ഡച്ച് ഗോൾ നിഷേധിക്കപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്