ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ ഉപദേശക സമിതിക്ക് മുമ്പാകെ പോയ വാരം അഭിമുഖത്തിനെത്തിയ ഗൗതം ഗംഭീർ സീനിയർ താരങ്ങളുടെ ഭാവി സംബന്ധിച്ച നിർണായക ഉപാധികൾ മുന്നോട്ടുവെച്ചുവെന്ന് റിപ്പോർട്ട്. താൻ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായാൽ അടുത്തവർഷം പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയാകും കോഹ്ലിയും രോഹിത്തും ഇന്ത്യക്കായി കളിക്കുന്ന അവസാന ടൂർണമെന്റെന്ന് ഗംഭീർ ബി.സി.സി.ഐ ഉപദേശക സമിതിക്ക് മുമ്പാകെ വ്യക്തമാക്കിയെന്ന് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതടക്കം അഞ്ച് പ്രധാന ഉപാധികളാണ് ഗംഭീർ ബി.സി.സി.ഐക്ക് മുമ്പാകെ വെച്ചത്.
ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റാൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം തനിക്കായിരിക്കണമെന്നാണ് ഗംഭീർ മുന്നോട്ടുവെച്ച ആദ്യ ഉപാധി. ഇതിൽ ബി.സി.സി.ഐയിൽ നിന്ന് മറ്റൊരു ഇടപെടലും ഉണ്ടാകരുതെന്നും ഗംഭീർ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകണമെന്നതാണ് ഗംഭീർ മുന്നോട്ടുവെച്ച രണ്ടാമത്തെ ഉപാധി. ഇത് ബി.സി.സി.ഐ നേരത്തെ അംഗീകരിച്ചതുമാണ്. ഫീൽഡിംഗ് പരിശീലകനായ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജോണ്ടി റോഡ്‌സിന്റെ സേവനം ലഭിക്കുമോ എന്നും ഗംഭീർ ആരാഞ്ഞിരുന്നു.
മൂന്നാമത്തയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഉപാധി സീനിയർ താരങ്ങളുടെ ഭാവി സംബന്ധിച്ചാണ്. വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ സീനിയർ താരങ്ങൾക്ക് അടുത്തവർഷം പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ആയിരിക്കും അവസാന അവസരമെന്നതാണ്. ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിൽ സീനിയർ താരങ്ങളെ കൂട്ടത്തോടെ ടീമിൽ നിന്നൊഴിവാക്കും. എന്നാൽ മൂന്ന് ഫോർമാറ്റിൽ നിന്നും ഒഴിവാക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ടെസ്റ്റിനും ഏകദിനത്തിനും ടി20ക്കും പ്രത്യേക ടീമുകൾ വേണമെന്നതാണ് ഗംഭീറിന്റെ നാലാമത്തെ ഉപാധി. അഞ്ചാമത്തെ ഉപാധി 2027ലെ ഏകദിന ലോകകപ്പിനുള്ള ടീം കെട്ടിപ്പടുക്കാൻ പൂർണ സ്വാതന്ത്ര്യം നൽകണമെന്നതാണ്. ഇത്തവണ ടി20 ലോകകപ്പിൽ കിരീടം നേടാനായില്ലെങ്കിൽ കോഹ്ലിയുടെയും രോഹിത്തിന്റെയും ടി20 ഭാവി സംബന്ധിച്ച് ബി.സി.സി.ഐ തന്നെ നിർണായക തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്. അതേസമയം, 2027ലെ ഏകദിന ലോകകപ്പിലും കളിക്കാനുള്ള കോഹ്ലിയുടെയും രോഹിത്തിന്റെയും ശ്രമങ്ങൾ മുളയിലേ നുള്ളുന്നതാണ് ഗംഭീർ മുന്നോട്ടുവെച്ച ഉപാധികളെന്നും സൂചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്