ആസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിൽ 186 റൺസിന്റെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയിൽ ഒപ്പമെത്തി (2-2). മഴ മൂലം 39 ഓവറായി വെട്ടിക്കുറച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്തപ്പോൾ ഓസ്‌ട്രേലിയ 24.4 ഓവറിൽ 126 റൺസിന് ഓൾ ഔട്ടായി.
34 റൺസെടുത്ത ട്രാവിസ് ഹെഡും 28 റൺസെടുത്ത ക്യാപ്ടൻ മിച്ചൽ മാർഷും മാത്രമാണ് ഓസീസിനായി പൊരുതിയുള്ളു. ഓപ്പണിംഗ് വിക്കറ്റിൽ ഹെഡ്-മാർഷ് സഖ്യം 8.4 ഓവറിൽ 68 റൺസടിച്ചശേഷം 56 റൺസെടുക്കുന്നതിനിടെ ഓസീസ് ഓൾ ഔട്ടായി. അലക്‌സ് ക്യാരി(13), ഷോൺ ആബട്ട്(10) എന്നിവർ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.
സ്റ്റീവ് സ്മിത്ത്(5), ജോഷ് ഇംഗ്ലിസ്(8), മാർനസ് ലാബുഷെയ്ൻ(4), ഗ്ലെൻ മാക്‌സ്‌വെൽ(2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി മാത്യു പോട്‌സ് നാലും ബ്രൈഡൻ കാഴ്‌സ് മൂന്നും ജോഫ്ര ആർച്ചർ രണ്ടും വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി ബ്രൂക്കിന്റെ അർധസെഞ്ചുറിയുടെയും(58 പന്തിൽ 87), ബെൻ ഡക്കറ്റ്(62 പന്തിൽ 63), ലിയാം ലിവിംഗ്സ്റ്റൺ(27 പന്തിൽ 62*)എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്‌കോർ കുറിച്ചത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിൽ ലിവിംഗ്സ്റ്റൺ നാലു സിക്‌സും ഒരു ഫോറും അടക്കം 28 റൺസടിച്ചാണ് ഇംഗ്ലണ്ടിനെ 312ൽ എത്തിച്ചത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഓസീസ് ബൗളറെന്ന നാണക്കേടും സ്റ്റാർക്കിന്റെ പേരിലായി.
2013ൽ ഇന്ത്യക്കെതിരെ ഓസീസ് താരം സേവിയർ ഡോഹെർട്ടി, 2023ൽ ഇന്ത്യക്കെതിരെ ഇൻഡോറിൽ 26 റൺസ് വഴങ്ങിയ കാമറൂൺ ഗ്രീൻ, 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ 26 റൺസ് വഴങ്ങിയ ആദം സാംപ എന്നിവർ ഒരോവറിൽ 26 റൺസ് വഴങ്ങിയതിന്റെ റെക്കോർഡ് ആണ് സ്റ്റാർക്കിന്റെ പേരിലായത്. ആദ്യ ഏഴോവറിൽ 42 റൺസ് മാത്രം വഴങ്ങിയ സ്റ്റാർക്ക് 8 ഓവറിൽ 70 റൺസ് വഴങ്ങി. അഞ്ച് മത്സര പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച ബ്രിസ്റ്റോളിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്