ചണ്ഡീഗഢ്: കര്‍ഷക ക്ഷേമ കമ്മീഷന്‍, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് 2 കോടി രൂപ, ന്യൂനപക്ഷ കമ്മീഷന്‍ പുനഃസംഘടിപ്പിക്കല്‍ തുടങ്ങിയ പ്രധാന വാഗ്ദാനങ്ങളുമായി ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ, ജാതി സര്‍വേ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ വീതം എക്കൗണ്ടിലേക്ക്, പ്രായമായവര്‍ക്കും വികലാംഗര്‍ക്കും വിധവകള്‍ക്കും 6,000 രൂപ പെന്‍ഷന്‍, രണ്ട് ലക്ഷം സ്ഥിരം സര്‍ക്കാര്‍ ജോലികള്‍, കൂടാതെ 300 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിവയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്.
ഒരു കര്‍ഷക കമ്മീഷന്‍ രൂപീകരിക്കുകയും ചെറുകിട കര്‍ഷകര്‍ക്ക് കര്‍ഷക ഡീസല്‍ കാര്‍ഡ് വഴി ഡീസല്‍ സബ്സിഡി നല്‍കുകയും ചെയ്യുമെനന്ന് പ്രകടനപത്രികയില്‍ പറയുന്നു. കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ മരിച്ച 736 കര്‍ഷകര്‍ക്ക് 'രക്തസാക്ഷി' പദവി നല്‍കും. അവര്‍ക്കായി ഒരു സ്മാരകം സ്ഥാപിക്കുകയും കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും ചെയ്യും.
ഇന്ദിര ലാഡ്ലി ബെഹന്‍ യോജനയ്ക്ക് കീഴിലാണ് ആദായനികുതി അടയ്ക്കാത്ത സ്ത്രീകള്‍ക്ക് 2,000 രൂപ വീതം നല്‍കുക. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ക്രീമി ലെയര്‍ പരിധി 6 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തുകയും പിന്നാക്ക വിഭാഗ ക്ഷേമ കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്യും.
ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് തൊഴില്‍ വാഗ്ദാനവും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും ഉള്‍പ്പെടെ 2 കോടി രൂപ നല്‍കും.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വിദ്വേഷ കൊലപാതകങ്ങള്‍, ദുരഭിമാനക്കൊലകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ തടയുന്നതിന് കര്‍ശനമായ നിയമങ്ങള്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്