തിരുപ്പതി: ലഡ്ഡു വിവാദത്തിനിടെ തിരുപ്പതി ക്ഷേത്ര സന്ദര്‍ശനം റദ്ദാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ് (വൈഎസ്ആര്‍സിപി) നേതാവും മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി. ജഗന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്ഷേത്രത്തിലെ പ്രസാദ ലഡ്ഡു തയ്യാറാക്കുന്നതിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് വിവാദം കത്തിപ്പടര്‍ന്നിരിക്കുന്നത്. ജഗന്റെ ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ ഭരണകക്ഷികളായ ടിഡിപിയും ബിജെപിയും രംഗത്തെത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കകള്‍ക്കിടെയാണ് സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നതെന്ന് വൈഎസ്ആര്‍സിപി വൃത്തങ്ങള്‍ അറിയിച്ചു.
തന്റെ തിരുമല ക്ഷേത്ര ദര്‍ശനം സംസ്ഥാന സര്‍ക്കാര്‍ തടസ്സപ്പെടുത്തുകയാണെന്ന് ജഗന്‍ ആരോപിച്ചു.
'സംസ്ഥാനത്ത് രാക്ഷസഭരണം തുടരുകയാണ്. എന്റെ തിരുമല ക്ഷേത്രദര്‍ശനം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ക്ഷേത്രദര്‍ശനം സംബന്ധിച്ച് സംസ്ഥാനത്തെ വൈഎസ്ആര്‍സിപി നേതാക്കള്‍ക്ക് പോലീസ് നോട്ടീസ് നല്‍കി,'' ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ജഗന്‍ മോഹന്‍ റെഡ്ഡി, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തിരുപ്പതി ലഡ്ഡു വിവാദം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചു. തിരുമല ലഡ്ഡു തയ്യാറാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ക്ഷേത്രത്തിന്റെ പവിത്രതയ്ക്കും അഭിമാനത്തിനും നേരെയുള്ള ആക്രമണമാണ്. ലഡ്ഡു പ്രസാദത്തെക്കുറിച്ച് ചന്ദ്രബാബു നായിഡു നഗ്‌നമായി കള്ളം പറയുകയാണെന്നും റെഡ്ഡി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്