കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികള്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പുതിയതായി ചുമതലയേറ്റ പിസിസി പ്രസിഡന്റ് ശുഭങ്കര്‍ സര്‍ക്കാര്‍. ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷിയായ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
'ഇതൊന്നും ഞങ്ങള്‍ക്ക് പുതിയ കാര്യമല്ല. ഇടതുപക്ഷം ബംഗാള്‍ ഭരിച്ചപ്പോഴും കേന്ദ്രത്തില്‍ അവരുമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്നെങ്കിലും ഇവിടെ മത്സരിക്കാറുണ്ടായിരുന്നു. കോണ്‍ഗ്രസുള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സ്വാധീനം സംസ്ഥാനത്ത് എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് ചിന്തിക്കുന്നു,' അദ്ദേഹം പറഞ്ഞു.
മുന്‍ പിസിസി പ്രസിഡന്റായിരുന്ന അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ഉത്തരവാദി ചൗധരിയാണെന്ന് മമത ബാനര്‍ജി തൃണമൂല്‍ കുറ്റപ്പെടുത്തിയിരുന്നു.
ബംഗാളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് അധിര്‍ രഞ്ജന്‍ ചൗധരി ശ്രമിച്ചതെന്നും പാര്‍ട്ടി അണികള്‍ നേരിട്ട അതിക്രമങ്ങളില്‍ അദ്ദേഹം ശക്തമായി പ്രതിഷേധിക്കുകയാണ് ചെയ്തതെന്നും സര്‍ക്കാര്‍ പറഞ്ഞു. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍, സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും സര്‍ക്കാര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്