കാണ്‍പൂര്‍: ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ടി20യില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ കാണ്‍പൂര്‍ ടെസ്റ്റ് തന്റെ അവസാന ടെസ്റ്റ് മത്സരമായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് നാടകീയമായ പ്രഖ്യാപനം ഉണ്ടായത്. അന്താരാഷ്ട്ര ടി20യില്‍ ഇനി കളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിര്‍പൂരില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കല്‍ മല്‍സരം കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ ആഗ്രഹം നടപ്പായില്ലെങ്കില്‍ കാണ്‍പൂര്‍ ടെസ്റ്റ് തന്റെ അവസാന ടെസ്റ്റ് മല്‍സരമായിരിക്കുമെന്നും ഷാക്കിബ് പറഞ്ഞു.
ഷാക്കിബ് അല്‍ ഹസന്റെ ടെസ്റ്റ് അരങ്ങേറ്റവും ഇന്ത്യയ്ക്കെതിരെയായിരുന്നു. 2007 മെയ് മാസത്തില്‍ ചാറ്റോഗ്രാമില്‍ ബംഗ്ലാദേശിനായി അദ്ദേഹം ആദ്യമായി ടെസ്റ്റ് കളിച്ചു. അതിനുശേഷം അദ്ദേഹം തന്റെ രാജ്യത്തിനായി 70 ടെസ്റ്റുകള്‍ കളിച്ചു. അഞ്ച് സെഞ്ചുറികളും 31 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 4,600 റണ്‍സ് ഷാക്കിബ് നേടിയിട്ടുണ്ട്. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി ഷാക്കിബ് മാറി.
ബൗളിംഗില്‍, 242 വിക്കറ്റുകള്‍ നേടിയ ഷക്കീബ്, ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനാണ്. ബംഗ്ലാദേശ് ക്രിക്കറ്റിന് നല്‍കിയ ലോകോത്തര ഓള്‍റൗണ്ടറായ ഷാക്കിബ് ഏറെക്കാലം ഐസിസി ഓള്‍റൗണ്ടര്‍ റാങ്കിംഗില്‍ തലപ്പത്തുണ്ടായിരുന്നു.
ടി20 ലോകകപ്പിനിടെ ബംഗ്ലാദേശിനായി തന്റെ അവസാന ടി20 ഐ കളിച്ചതായി ഷാക്കിബ് നേരത്തെ സൂചന നല്‍കിയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ബംഗ്ലാദേശിനായി 129 ടി20 മത്സരങ്ങളില്‍ നിന്ന് 121.18 സ്ട്രൈക്ക് റേറ്റില്‍ 2,551 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസന്‍ 149 വിക്കറ്റുകളും സ്വന്തമാക്കി. ജൂണ്‍ മാസത്തില്‍ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് സൂപ്പര്‍ എയ്റ്റ് ഘട്ടത്തില്‍ കളിച്ച ടി20 മല്‍സരമാണ് ബംഗ്ലാദേശിനായി അദ്ദേഹത്തിന്റെ അവസാന മല്‍സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്