യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ സമനില പിടിച്ചതോടെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി അവസാന പതിനാറിലെത്തിയത്.
തോൽവി മുന്നിൽ കണ്ടിരിക്കെ ഇഞ്ചുറി സമയത്ത് മാതിയ സക്കാഗ്‌നി നേടിയ ഗോളാണ് ഇറ്റലിയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. ലൂക്കാ മോഡ്രിച്ചാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോൾ നേടിയത്. ഇതോടെ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി ഇറ്റലി. ക്രൊയേഷ്യ പുറത്തേക്കും. മൂന്ന് മത്സരങ്ങളും ജയിച്ച സ്‌പെയ്‌നാണ് ഗ്രൂപ്പിൽ ഒന്നാമത്. ക്രൊയേഷ്യക്കൊപ്പം അൽബേനിയയും പുറത്തായി. അൽബേനിയ ഇന്ന് സ്‌പെയ്‌നിനോട് തോറ്റു.
അൽബേനിയക്കെതിരെ മാത്രമാണ് ഇറ്റലി ജയിച്ചിരുന്നത്. രണ്ടാം മത്സരത്തിൽ സ്‌പെയ്‌നിനോടും ഇറ്റലി തോറ്റു. നിർണായക മത്സരത്തിൽ തോൽക്കുമെന്നിരിക്കെ അതി ഗംഭീര തിരിച്ചുവരവും ഇറ്റലി നടത്തി. വിരസമായ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ ഗോൾ. അതിന് മുമ്പ് പെനാൽറ്റിയിലൂടെ ലീഡെടുക്കാൻ ക്രൊയേഷ്യക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ മോഡ്രിച്ചിന്റെ കിക്ക് ഇറ്റാലിയൻ ഗോൾ കീപ്പർ ഡോണറുമ രക്ഷപ്പെടുത്തി. ബ്രോസോവിച്ചിന്റെ ക്രോസിൽ ഡേവിഡെ ഫ്രറ്റേസിയുടെ കയ്യിൽ കൊണ്ടതിനാണ് റഫറി വാർ പരിശോധനയ്ക്ക് ശേഷം പെനാൽറ്റി അനുവദിച്ചത്്.
പെനാൽറ്റി ക്രൊയേഷ്യയെ നിരാശപ്പെടുത്തിയെങ്കിലും അടുത്ത നിമിഷം തന്നെ മോഡ്രിച്ച് ടീമിനെ മുന്നിലെത്തിച്ചു. ബോക്‌സിലേക്ക് വന്ന ക്രോസ് സ്വീകരിച്ച് അന്റെ ബുഡിമർ ഷോട്ടുതിർത്തു. എന്നാൽ ഡോണറുമ രക്ഷകനായി. പന്ത് തട്ടിത്തെറിച്ച് മോഡ്രിച്ചിന്റെ കാലിലേക്ക്. വെറ്ററൻ താരത്തിന് ഗോൾ കീപ്പറെ കീഴടക്കാൻ അധികം പണിപ്പെടേണ്ടി വന്നില്ല. ഒരു ഗോൾ വഴങ്ങിയതോടെ ഇറ്റലിയുടെ കളിമാറി. ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
നിരവധി തവണ അവർ ഗോളിനടുത്ത് എത്തുകയും ചെയ്തു. ]എന്നാൽ ഇഞ്ചുറി സമയത്താണ് പന്ത്ഗോൾവര കടത്താനായത്. റിക്കാർഡോ കലഫിയോറിയുടെ അസിസ്റ്റിലായിരുന്നു സക്കാഗ്‌നി ഗോൾ നേടുന്നത്. താരത്തിന്റെ വലങ്കാലൻ ഷോട്ട് ഗോൾ കീപ്പറേയും മറികടന്ന് ടോപ് കോർണറിലേക്ക്. ഇതോടെ ഇറ്റലി രണ്ടാം സ്ഥാനവും പ്രീ ക്വാർട്ടറും ഉറപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്