ചെന്നൈയിൽ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു താളുകൂടി എഴുതി ചേർത്ത് ഇന്ത്യൻ താരങ്ങളായ ഷഫാലി വർമയും വൈസ് ക്യാപ്ടൻ സ്മൃതി മന്ദാനയും.
ഓപ്പണിംഗ് വിക്കറ്റിൽ 292 റൺസിന്റെ റെക്കോർഡ് പാർടണർഷിപ്പാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ സഖ്യം കുറിച്ചത്. വിൻഡീസിനെതിരെ 2004ൽ പാകിസ്താൻ ജോടികളായ സാജിത ഷാ -കിരൺ ബലൂച്ച് എന്നിവർ നേടിയ 241 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുക്കെട്ടും ഇന്ന് പിറന്നതാണ്. മിതാലി രാജിന് ശേഷം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന താരമായി ഷഫാലി മാറി. 22 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ താരം ഇരട്ടശതകം കടക്കുന്നത്. 2002ലായിരുന്നു മിതാലിയുടെ(214) നേട്ടം.
ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 സിക്‌സറുകൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ഷഫാലി ടെസ്റ്റിലും പുതിയ ചരിത്ര നേട്ടം നേടി. കരിയറിലെ അഞ്ചാം ടെസ്റ്റിൽ തന്നെ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും ഷഫാലി സ്വന്തമാക്കി. വനിതാ ടെസ്റ്റിൽ ഒരിന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടുന്ന താരവുമായി മാറി ഷഫാലി.
വൈസ് ക്യാപ്ടൻ സ്മൃതി മന്ദാന 149 റൺസാണ് നേടിയത്. മന്ദാന വീണതോടെയാണ് കൂട്ടുക്കെട്ട് തകർന്നത്. 194 പന്തിലാണ് ഷഫാലി ഇരട്ടശതകം കുറിച്ചത്. 205 റൺസുമായി 20കാരി റണ്ണൗട്ടാവുകയായിരുന്നു. അഞ്ചാം ടെസ്റ്റ് മാത്രം കളിക്കുന്ന ഷഫാലി 23 ഫോറുകളും 8 കൂറ്റൻ സിക്‌സറുകളും അതിർത്തിവര കടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്