ന്യൂഡെല്‍ഹി: പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ കന്നി പ്രസംഗത്തിന്റെ നീക്കം ചെയ്ത ഭാഗങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. സ്പീക്കര്‍ തെരഞ്ഞുപിടിച്ച് തന്റെ പ്രസംഗം വെട്ടിമുറിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ആരോപണങ്ങള്‍ നിറഞ്ഞ അനുരാഗ് ഠാക്കൂറിന്റെ പ്രസംഗം ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിശയകരമെന്നു പറയട്ടെ, ഒരു വാക്ക് മാത്രം ഒഴിവാക്കപ്പെട്ടു!,' രാഹുല്‍ ഗാന്ധി കത്തില്‍ എഴുതി.
തന്റെ പ്രസംഗത്തിന്റെ ഗണ്യമായ ഒരു ഭാഗം സഭാനടപടികളില്‍ നിന്ന് വെട്ടിച്ചുരുക്കിയതായി രാഹുല്‍ ആരോപിച്ചു. സ്പീക്കറുടെ നടപടി ലോക്സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
'ജൂലൈ 2 ലെ ലോക്സഭയിലെ തിരുത്തപ്പെടാത്ത ചര്‍ച്ചകളുടെ പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. നീക്കം ചെയ്ത ഭാഗങ്ങള്‍ റൂള്‍ 380 ന്റെ പരിധിയില്‍ വരുന്നതല്ലെന്ന് പ്രസ്താവിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്. സഭയില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത് അടിസ്ഥാന യാഥാര്‍ത്ഥ്യമാണ്, വസ്തുതാപരമായ നിലപാടാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 105 (1) പ്രകാരം, സഭയിലെ ഓരോ അംഗത്തിനും ജനങ്ങളുടെ ആശങ്കകള്‍ ഉന്നയിക്കാനുള്ള അവകാശമുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്പീക്കറുടെ നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി കത്തില്‍ കുറിച്ചു.
നീറ്റ്, അഗ്നിപഥ് സ്‌കീം എന്നിവയെച്ചൊല്ലി ബിജെപിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പല ഭാഗങ്ങളും പാര്‍ലമെന്റിന്റെ രേഖകളില്‍ നിന്ന് ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപൂര്‍വ ഇടപെടലിന് പ്രേരിപ്പിച്ച, ഹിന്ദുമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളും നീക്കം ചെയ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്