റാഞ്ചി: ചമ്പായി സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ഹേമന്ത് സോറന് വേണ്ടിയാണ് ചമ്പായി സോറന്‍ മുഖ്യമന്ത്രി പദവി ഒഴിയുന്നത്. അഴിമതി കേസില്‍ ജാമ്യം ലഭിച്ച ഹേമന്ദ് സോറന്‍ മൂന്നാം തവണയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്.
മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് ഇന്ത്യ സഖ്യ എംഎല്‍എമാരും നേതാക്കളും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് ജാര്‍ഖണ്ഡില്‍ മാറ്റത്തിന് വഴിയൊരുങ്ങിയത്. സഖ്യത്തിന്റെ നേതാക്കളും എംഎല്‍എമാരും റാഞ്ചിയിലെ ചമ്പായി സോറന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഹേമന്ത് സോറനെ ജെഎംഎം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്.
ഭൂമി കൈയേറ്റ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സോറന്‍ കുടുംബത്തിന്റെ അടുത്ത അനുയായിയായ ചമ്പായി സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അഞ്ച് മാസം മുമ്പ് സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
ജൂണ്‍ 28 ന് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ഹേമന്ദ് സോറന്‍ അഞ്ച് മാസക്കാലം ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലായിരുന്നു.
യുപിഎ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായും ജെഎംഎം വര്‍ക്കിങ് പ്രസിഡന്റായും ചമ്പായി സോറന് പുതിയ ചുമതല നല്‍കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
ഹേമന്ദ സോറന്റെ സഹോദരന്‍ ബസന്ത്, ഹേമന്ദിന്റെ ഭാര്യ കല്‍പ്പന എന്നിവരെ കൂടാതെ കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡ് ഇന്‍ചാര്‍ജ് ഗുലാം അഹമ്മദ് മിറും സംസ്ഥാന പ്രസിഡന്റ് രാജേഷ് താക്കൂറും ഇന്ത്യ ബ്ലോക്കിന്റെ യോഗത്തില്‍ പങ്കെടുത്തു.
കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടിയില്‍, കുടുംബത്തിന് പുറത്തുള്ള ആളുകള്‍ക്ക് രാഷ്ട്രീയ ഭാവിയില്ലെന്ന് ബിജെപി വിമര്‍ശിച്ചു. മുഖ്യമന്ത്രി ചമ്പായി സോറന്‍, ബിര്‍സ മുണ്ടയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അഴിമതിക്കാരനായ ഹേമന്ദ് സോറനെതിരെ നിലകൊണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്