ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ വാക്പോര്. കോണ്‍ഗ്രസ് അംഗമായ ജയറാം രമേഷിനെ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുത്തണമെന്ന് ധന്‍കറിന്റെ പരിഹാസമാണ് ഖാര്‍ഗെയെ ചൊടിപ്പിച്ചത്. അധ്യക്ഷന്‍ വര്‍ണാശ്രമധര്‍മം തിരികെക്കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ഖാര്‍ഗെ ആരോപിച്ചു.
പെട്രോളിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞ് ഇരിക്കുമ്പോഴാണ് ഇവിടെ കൂട്ടിയതെന്ന് പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരി പ്രസംഗിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. താങ്കള്‍ പറയുന്നത് ശരിയല്ലെന്നും തെളിവ് നല്‍കണമെന്നും ധന്‍കര്‍ ആവശ്യപ്പെട്ടു. വിവരം സാധൂകരിക്കുന്ന തെളിവ് കൈമാറുമെന്ന് ജയറാം രമേഷ് മറുപടി നല്‍കിയത് ധന്‍കറിനെ ചൊടിപ്പിച്ചു. താങ്കള്‍ വളരെ ബുദ്ധിമാനും അനുഗ്രഹീതനും കഴിവുള്ളവനുമാണെന്നും അതിനാല്‍ മുന്നോട്ടുവന്ന് ഖാര്‍ഗെയുടെ സീറ്റിലിരിക്കണമെന്നും ധന്‍കര്‍ പരിഹസിച്ചു. ഇതില്‍ പ്രകോപിതനായ ഖാര്‍ഗെ താങ്കളുടെ മനസ്സിലിപ്പോഴും വര്‍ണാശ്രമമുണ്ടെന്നും അത് തിരികെ ക്കൊണ്ടുവരരുതെന്നും തിരിച്ചടിച്ചു.
സംസാരം തുടര്‍ന്ന പ്രമോദ് തിവാരി, വര്‍ഷം രണ്ട് ലക്ഷം തൊഴില്‍ നല്‍കല്‍, കള്ളപ്പണം തിരികെക്കൊണ്ടുവരല്‍ തുടങ്ങിയ വാഗ്ദാനങ്ങളൊന്നും മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി. പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തരുതെന്നും അത് സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും തങ്ങള്‍ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിരിക്കുന്നവരാണ് യഥാര്‍ഥ രാമഭക്തര്‍. ഭരണപക്ഷത്തിരിക്കുന്നവര്‍ രാമനെ വില്‍ക്കുന്നവരാണ്. രാമനെ വെച്ച് അവര്‍ വിലപേശുന്നെന്നും തിവാരി കുറ്റപ്പെടുത്തി.
രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ സഖ്യം എന്ന വാക്ക് ഒഴിവാക്കിയെന്നും മോദി നയിക്കുന്ന സര്‍ക്കാരിനെ ജനങ്ങള്‍ തള്ളിയെന്നും ബി.ജെ.പി.ക്ക് 36 സീറ്റ് കുറവാണെന്നും തൃണമൂല്‍ അഗം മുഹമ്മദ് നദീമുല്‍ ഹഖ് പറഞ്ഞു. സ്ത്രീകള്‍ ഇരകളായിട്ടുള്ള കേസുകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയ ഹഖ്, സ്ത്രീപീഡനാരോപണം നേരിട്ടയാളുടെ മകന് ബി.ജെ.പി സീറ്റ് നല്‍കിയെന്നും ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ സ്വതന്ത്രരാക്കിയെന്നും ആരോപിച്ചു. ലജ്ജാകരം എന്ന മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ഇതിന് കൈയടിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്