ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാന്‍ സൊരാവര്‍ ലൈറ്റ് ടാങ്ക്. രാജ്യത്ത് തദ്ദേശീയമായി വിജയിപ്പിച്ച യുദ്ധടാങ്കുകള്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിക്കും. സ്വകാര്യ സ്ഥാപനമായ ലാഴ്‌സന്‍ ആന്‍ഡ് ടൂബ്രോയുമായി കൈകോര്‍ത്ത് ഡിആര്‍ഡിഒ വികസിപ്പിച്ച ടാങ്കാണിത്.
രണ്ട് വര്‍ഷം കൊണ്ടാണ് ടാങ്ക് വികസിപ്പിച്ചതെന്ന പ്രത്യേകതയും ഉണ്ട്. ഗുജറാത്തിലെ ഹജീറയിലുള്ള എല്‍ ആന്റ് ടി പ്ലാന്റിലെത്തിയ ഡിആര്‍ഡിഒ അധ്യക്ഷന്‍ ഡോ. സമീര്‍ വി. കമ്മത്ത് സൊരാവര്‍ ടാങ്ക് പദ്ധതിയുടെ പുരോഗതി വിലയിരുത്തി.
ലഡാക്കിലെ ഉയര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളിലാണ് ടാങ്ക് വിന്യസിക്കുക. 25 ടണ്ണാണ് ഇതിന്റെ ഭാരം. വളരെ കുറഞ്ഞ സമയം കൊണ്ട് രൂപകല്‍പന ചെയ്ത് വികസിപ്പിച്ച ആദ്യ ഇന്ത്യന്‍ യുദ്ധ ടാങ്കാണിത്. പര്‍വത താഴ്‌വരകളിലൂടെ വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സൊരാവര്‍ ലൈറ്റ് ടാങ്കിന് സാധിക്കും. ഭാരം കുറവായതിനാല്‍ ഒരേസമയം രണ്ട് ടാങ്കുകള്‍ വ്യോമസേനയുടെ സി-17 ഗതാഗത വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയും.
അടുത്ത 12-18 മാസത്തിനുള്ളില്‍ ടാങ്കിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകും. ഇതിന് പിന്നാലെയാണ് അതിര്‍ത്തികളില്‍ വിന്യസിക്കുക. ആദ്യ ഘട്ടത്തില്‍ 59 സൊരാവര്‍ ലൈറ്റ് ടാങ്കുകള്‍ സൈന്യത്തിന് കൈമാറും. 2027 ഓടെയാണ് ഇവ സൈന്യം ഉപയോഗിച്ച് തുടങ്ങുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്