ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) മിന്നല്‍ പരിശോധന. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് തിരച്ചില്‍ നടത്തുന്നത്. ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് എന്‍ഐഎ പരിശോധന. ഈ സംസ്ഥാനങ്ങളിലെ 22ഓളം പ്രദേശങ്ങളില്‍ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) എന്‍ഐഎയും സംയുക്തമായാണ് പരിശോധന നടത്തിയത്. ഓപ്പറേഷനില്‍ മഹാരാഷ്ട്രയില്‍ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍, മാലേഗാവ്, ജല്‍ന എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. ജല്‍നയില്‍ ഗാന്ധി നഗര്‍ മേഖലയില്‍ നിന്നാണ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്.
ഛത്രപതി സംഭാജിനഗറിലെ ആസാദ് ചൗക്ക് പ്രദേശത്ത് നിന്ന് ഒരാളെയും എന്‍ -6 മേഖലയില്‍ നിന്ന് ഒരാളെയും, മലേഗാവില്‍ നിന്ന് ഒരാളെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ജമ്മു കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്നും പ്രതികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കല്‍ തുടങ്ങിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നും എന്‍ഐഐ വിശദമായി അന്വേഷിക്കുന്നുണ്ട്. അതേസമയം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദം, ഗൂഢാലോചന, തീവ്രവാദ ഫണ്ടിങ് കേസുകള്‍ എന്നിവയ്ക്കെതിരെ രാജ്യവ്യാപകമായുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്