ന്യൂഡെല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടിക്കിടെ വാക്കൗട്ട് നടത്തിയ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ബിജു ജനതാദള്‍ (ബിജെഡി). 10 വര്‍ഷത്തിന് ശേഷമാണ് ബിജെപി സര്‍ക്കാരിനെ പുറത്തുനിന്ന് തത്വത്തില്‍ പിന്തുണച്ചിരുന്ന ബിജെഡി പ്രതിപക്ഷത്തോടൊപ്പം ചേരുന്നത്. അതേസമയം ആന്ധ്രപ്രദേശില്‍ ടിഡിപി-ബിജെപി സഖ്യത്തോട് തോറ്റ് അധികാരം നഷ്ടമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി) ഇത്തവണയും രാജ്യസഭയില്‍ ബിജെപിയെ പിന്തുണച്ചു.
അടുത്തിടെ സമാപിച്ച ലോക്സഭാ തെരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലും വൈഎസ്ആര്‍സിപിക്കും ബിജെഡിക്കും കനത്ത തിരിച്ചടിയാണ് ഏറ്റിരുന്നത്. സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ടതിനൊപ്പം എംപിമാരുടെ എണ്ണവും കുറഞ്ഞു. ഇതോടെ ബിജെപിയോടുള്ള സമീപനം ബിജെഡി ദേശീയതലത്തില്‍ മാറ്റുകയായിരുന്നു. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ബുധനാഴ്ച രാജ്യസഭയില്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രസംഗത്തിനിടെ ഇടപെടാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശേഷം വാക്കൗട്ട് നടത്തുകയായിരുന്നു. ബിജെഡി നേതാവും രാജ്യസഭാ എംപിയുമായ സസ്മിത് പത്ര വാക്കൗട്ടിന് നേതൃത്വം നല്‍കുകയും ചെയ്തു.
'തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞുള്ള പ്രധാനമന്ത്രിയുടെ മറ്റൊരു പതിവ് മറുപടി മാത്രമായിരുന്നു അത്. ഒഡീഷയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും സാന്നിധ്യമില്ലാതായപ്പോള്‍ മറ്റൊരു ആലോചനയില്‍ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല,' പാത്ര പറഞ്ഞു.
പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെയും പ്രധാനമന്ത്രി മോദിയുടെയും പ്രസംഗങ്ങളില്‍ ഒഡീഷയെ കുറിച്ചും പ്രത്യേക കാറ്റഗറി പദവി വേണമെന്ന ദീര്‍ഘകാല ആവശ്യത്തെ കുറിച്ചും പരാമര്‍ശമില്ലെന്നും പാത്ര പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ രാജ്യസഭയിലെ വൈഎസ്ആര്‍സിപി നേതാവ് വി വിജയസായി റെഡ്ഡി അപലപിച്ചു.
''ഇത് അപലപിക്കപ്പെടേണ്ടതാണ്, പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ക്ഷമയോടെ കേള്‍ക്കേണ്ടതായിരുന്നു, കാരണം വിവിധ എംപിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. പ്രതിപക്ഷം ചെയ്തിരിക്കുന്നത് നല്ല ജനാധിപത്യ തത്വങ്ങള്‍ക്കും പാര്‍ലമെന്റിലെ പാരമ്പര്യങ്ങള്‍ക്കും അനുസരിച്ചുള്ള കാര്യമല്ല,' റെഡ്ഡി പറഞ്ഞു.
245 അംഗ രാജ്യസഭയില്‍ ബിജെഡിക്ക് ഒമ്പത് അംഗങ്ങളും വൈഎസ്ആര്‍സിപിക്ക് 11 അംഗങ്ങളുമാണുള്ളത്. ലോക്‌സഭയില്‍ ബിജെഡിക്ക് എംപിമാരില്ല, അതേസമയം വൈഎസ്ആര്‍സിപിക്ക് നാല് അംഗങ്ങളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്