ടി20 ലോകകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 11.5 ഓവറിൽ 56ന് എല്ലാവരും പുറത്തായി. 10 റൺസ് നേടിയ ഒമർസായ് മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാർകോ ജാൻസനും ടബ്രൈസ് ഷംസിയും കൂടി അഫ്ഗാനെ ഒന്നും പിടയാൻ പോലും സമ്മതിച്ചില്ല. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ ലക്ഷ്യം മറികടന്നു. ഇതോടെ ലോകകപ്പിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്.
ക്വിന്റൺ ഡി കോക്കിന്റെ (5) വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. പിന്നീട് റീസ ഹെൻഡ്രിക്‌സ് (29), എയ്ഡൻ മാർക്രം (23) സഖ്യം ദക്ഷിണാഫ്രിക്കയെ വിജത്തിലേക്ക് നയിച്ചു.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്‌കോർ നാലിൽ നിൽക്കുമ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് പന്ത് നേരിട്ട റണ്ണൊന്നുമെടുക്കാതെ റഹ്മാനുള്ള ഗുർബാസിനെ മാർകോ യാൻസൻ പുറത്താക്കി. പിന്നാലെ ഗുൽബാദിൻ നയ്ബിനേയും യാൻസൻ മടക്കി. എട്ട് പന്തിൽ നിന്ന് ഒമ്പത് റൺസാണ് നയ്ബ് നേടിയത്. അഫ്ഗാൻ ബാറ്റർമാർ നിരനിരയായി കൂടാരം കയറുന്നതാണ് ബ്രയാൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പിന്നീട് കണ്ടത്. ഇബ്രാഹിം സദ്രാൻ(2), മുഹമ്മദ് നബി(0), നങയാലിയ ഖരോട്ടെ(2) എന്നിവർ നിരാശപ്പെടുത്തി. ഒരറ്റത്ത് ചെറുത്തുനിൽപ്പിന് ശ്രമിച്ച അസ്മത്തുള്ള ഒമർസായിയും മടങ്ങിയതോടെ അഫ്ഗാൻ തീർത്തും പ്രതിസന്ധിയിലായി. 12 പന്തിൽ നിന്ന് 10 റൺസാണ് താരം നേടിയത്. അഫ്ഗാൻ 28-6 എന്ന നിലയിലേക്ക് വീണു.
എന്നാൽ കരിം ജാനത്തും റാഷിദ് ഖാനും പതിയെ അഫ്ഗാൻ സ്‌കോറുയർത്തി. ശ്രദ്ധയോടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നേരിട്ട ഇരുവരും ചേർന്ന് ടീം സ്‌കോർ 50ലെത്തിച്ചു. പത്താം ഓവർ എറിയാനെത്തി തബ്രൈസ് ഷംസി അഫ്ഗാന് വീണ്ടും പ്രഹരമേൽപ്പിച്ചു. ഓവറിൽ കരിം ജാനത്തിനേയും (8) പിന്നാലെയിറങ്ങിയ നൂർ അഹമ്മദിനേയും(0) താരം മടക്കി. റാഷിദ് ഖാനും (8) പുറത്തായതോടെ അഫ്ഗാൻ 50-9 എന്ന നിലയിലായി. പിന്നാലെ 56 റൺസിന് അഫ്ഗാൻ ഇന്നിങ്‌സ് അവസാനിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസനും ഷംസിയും മൂന്ന് വിക്കറ്റെടുത്തു. റബാദ, നോർക്യേ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്