കിംഗ്സ്റ്റൺ: ഇത്തവണ ദക്ഷിണാഫ്രിക്കൻ മോഹങ്ങൾ മഴയിൽ ഒലിച്ചു പോയില്ല. സൂപ്പർ എട്ട് ഗ്രൂപ്പ് 2ലെ ആവേശം അവസാന ഓവറോളം നീണ്ട നിർണായക പോരാട്ടത്തിൽ സഹ ആതിഥേയരായ വെസ്റ്റിൻഡീസിനെ മഴനിയമപ്രകാരം 3 വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക സെമി ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മഴയെ തുടർന്ന് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 17 ഓവറിൽ 123 റൺസായി പുനർ നിർണയിച്ചു. ഒരുഘട്ടത്തിൽ പ്രതിസന്ധി മുന്നിൽക്കണ്ട ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ 5 റൺസ് വേണമായിരുന്നു. എന്നാൽ മക്‌കോയ് എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്‌സടിച്ച് മാർകോ ജാൻസൺ ദക്ഷിണാഫ്രിക്കയെ വിജയതീരത്തെത്തിച്ചു.
സൂപ്പർ 8ലെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിൽ എത്തിയത്. 136 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു.
രണ്ടാം ഓവറിൽ ക്വിന്റൺ ഡി കോക്ക് (12), റീസ ഹെൻഡ്രിക്ക്‌സ് (0) എന്നിവരെ പുറത്താക്കി ആന്ദ്രേ റസ്സൽ വെസ്റ്റിൻഡീസിന് ബ്രേക്ക് ത്രൂ നൽകി.15/2 എന്ന നിലയിലായിരുന്നു അപ്പോൾ ദക്ഷിണാഫ്രിക്ക. തുടർന്ന് മഴയെത്തി. മഴമാറിയിട്ടും ഔട്ട് ഫീൽഡ് ഉണങ്ങാത്തതിനെത്തുടർന്ന് മത്സരം തുടങ്ങാൻ വീണ്ടും വൈകി. പിന്നീട് ഓവർ കുറച്ച് വിജയലക്ഷ്യം പുനർനിർണയിക്കുകയായിരുന്നു. പിന്നീടും തുടർച്ചയായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് നഷ്ടമായെങ്കിലും ട്രിസ്റ്റൻ സ്റ്റബ്‌സ് (29), ഹെൻറിച്ച് ക്ലാസൻ (22), മാർകോ ജാൻസൺ (പുറത്താകാതെ 14 പന്തിൽ 21) എന്നിവർ നിർണായക സംഭാവന നൽകി ടീമിനെ വിജയത്തിലെത്തിച്ചു. വിൻഡീസിനായി റോസ്റ്റൺ ചേസ് മൂന്നും റസ്സൽ, ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ വിൻഡീസിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 5 റൺസിലെത്തിയപ്പോൾ ഷായ് ഹോപ്പിനേയും (0), നിക്കോളാസ് പുരാനെയും (2) ജാൻസണും മർക്രും ചേർന്ന് മടക്കി. തുടർന്ന് റോസ്റ്റൺ ചേസ് (52), മേയേഴ്‌സ് (35) എന്നിവരുടെ ഇന്നിംഗ്‌സാണ് വിൻഡീസിന് തുണയായത്. മൂന്നാം വിക്കറ്റിൽ 65 പന്തിൽ ഇരുവരും 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മേയേഴ്‌സിനെ പുറത്താക്കി ഷംസിയാണ് കൂട്ടുകട്ട് പൊളിച്ചത്. മൂന്ന് വീഴ്ത്തിയ ഷംസിയാണ് പിന്നീട് വിൻഡീസിന്റെ റണ്ണൊഴുക്കിന് തടയിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്