സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും അഫ്ഗാൻ ദക്ഷിണാഫ്രിക്കയെയും നേരിടും.
ചെറിയ സ്‌കോറിംഗ് ത്രില്ലറിൽ ബംഗ്ലാദേശിനെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ ടി20 ലോകപ്പിന്റെ സെമിയിൽ. മഴ നിയമപ്രകാരം എട്ടു റൺസിനായിരുന്നു വിജയം. അഫ്ഗാന്റെ ചരിത്ര വിജയത്തിന് പിന്നാലെ ബംഗ്ലാദേശിനൊപ്പം ഓസ്‌ട്രേലിയയും ടി20 ലോകകപ്പിൽ നിന്ന് സെമി കാണാതെ പുറത്തായി. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു പ്രധാന ടൂർണമെന്റിന്റെ സെമിയിലെത്തി അഫ്ഗാനിസ്ഥാൻ. കണിശതയോടെയുള്ള ബൗളിംഗും റാഷിദ് ഖാന്റെ നായക മികവുമാണ് അഫ്ഗാനിസ്ഥാനെ ത്രസിപ്പിക്കുന്ന ജയത്തിലേക്ക് നയിച്ചത്. സെമിയിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുക്കാനെ സാധിച്ചുള്ളു. റഹ്മാനുള്ള ഗുർബാസിന് (43) മാത്രമാണ് അഫ്ഗാൻ നിരയിൽ പിടിച്ചുനിൽക്കാനായുള്ളു. വാലറ്റ് റാഷിദ് ഖാൻ (19) നടത്തിയ പ്രകടനമാണ് അവരെ നൂറ് കടക്കാൻ സഹായിച്ചത്.
ഇബ്രാഹീം സർദ്രാൻ (18) അസ്മത്തുള്ള ഒമർസായി (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈൻ മൂന്ന് വിക്കറ്റെടുത്തു. ഇന്നിംഗ്‌സ് ഇടവേളയിൽ മഴ പെയ്തതോടെ വിജയലക്ഷ്യം 19 ഓവറിൽ നിന്ന് 114 ആയി പുനഃനിർണയിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് വേണ്ടി അവസാനം വരെ പൊരുതിയത് ലിറ്റൺ ദാസ്(54) മാത്രമായിരുന്നു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും പുറത്താകാതെ മത്സരത്തെ അവസാന ഓവർ വരെ എത്തിച്ചത് ദാസിന്റെ പോരാട്ട വീര്യമായിരുന്നു. 49 പന്തിൽ അഞ്ചു ഫോറും ഒരു സിക്‌സുമടക്കമാണ് താരത്തിന്റെ ഇന്നിംഗ്‌സ്.
ലോസ്‌കോറിംഗ് ത്രില്ലറിനിടെ ട്വിസ്റ്റുകളുമായി മഴ ഇടയ്ക്കിടെ എത്തിയെങ്കിലും അഫ്ഗാന്റെ പോരാട്ട വീര്യം വിജയിക്കുകയായിരുന്നു. നവീൻ ഉൾ ഹഖ് നാലു വിക്കറ്റുമായി അഫ്ഗാൻ ബൗളിംഗിന്റെ നെടുംതൂണായി. റാഷിദ് ഖാനും നാലുവിക്കറ്റ് പിഴുത് ബംഗ്ലാദേശിനെ തകർത്തു. ഫസർഹഖ് ഫാറൂഖി, ഗുലാബ്ദി നയിബ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്