ഫ്രാങ്ക്ഫർട്ട്: അട്ടിമറിക്കാനെത്തിയ സ്വിറ്റ്‌സർലൻഡിനെ ഇഞ്ചുറി ടൈമിൽ നിക്ലാസ് ഫുൾക്രുഗ് നേടിയ ഗോളിൽ 1-1ന് സമനിലയിൽ പിടിച്ച് ജർമ്മനി ഗ്രൂപ്പ് എയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ എത്തി. 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുള്ള ജർമ്മനിക്ക് പിന്നിൽ 5 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്‌സർലൻഡും അവസാന പതിനാറിൽ ഇടം നേടിയിട്ടുണ്ട്. അനായാസ ജയം തേടിയിറങ്ങിയ ആതിഥേയരായ ജർമ്മനിയെ ബുണ്ടസ് ലിഗയിൽ കളിക്കുന്ന പതിനൊന്നോളം താരങ്ങളെ അണിനിരത്തിയാണ് സ്വിസ് പരിശീലകൻ മുരാത് യാകിൻ മെരുക്കിയത്. 28-ാം മിനിട്ടിൽ ഡാൻ എൻഡോയെ നേടിയ ഗോളിലൂടെ അവസാന നിമിഷം വരെ ജർമ്മനിയെ വിറപ്പിച്ച് നിർത്താനും അവർക്കായി. തോൽവി ഏറെക്കുറെ ഉറപ്പിച്ചിരിക്കെ രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ ഫുൾക്രുഗ് രണ്ടാം പകുതിയുടെ അധികസമയത്ത് (90+2) തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെ ജർമ്മനിയുടെ മുഖം രക്ഷിക്കുകയായിരുന്നു. ജയിച്ചിരുന്നെങ്കിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽ എത്തുമായിരുന്നു. ഇരുടീമും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പൊസഷനിലും പാസിംഗിലുമെല്ലാം ജർമ്മനിക്കായിരുന്നു ആധിപത്യം.
ക്രോസ് ബാഫറിന് കീഴിൽ ജർമ്മൻ ഗോളി മാനുവൽ ന്യൂയിറും സ്വിസ് ഷോട്ട് സ്റ്റോപ്പർ യാൻ സോമ്മറും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. 17-ാം മിനിട്ടിൽ വിർട്‌സിന്റെ പാസിൽ നിന്ന് ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ടിലൂടെ മിഡ്ഫീൽഡർ റോബർട്ട് ആൻഡ്രിച്ച് സ്വിസ് വലകുലുക്കിയെങ്കിലും വാർപരിശോധനയിൽ ജർമ്മനിക്ക് ഗോൾ നിഷേധിക്കപ്പെട്ടു. ആൻഡ്രിച്ച് ഷോട്ടെടുക്കുന്നതിന് മുമ്പ് മുസയാല സ്വിസ് താരം അബിഷറിനെ ടാക്കിൾ ചെയ്തതായി വാർ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണിത്.
യൂറോ കപ്പിൽ എറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾ കീപ്പർ എന്ന റെക്കാഡ് ജർമ്മനിയുടെ മാനുവൽ ന്യൂയിർ സ്വന്തമാക്കി. ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ ജിയാൻല്യൂജി ബുഫണിന്റെ പേരിലുണ്ടായിരുന്ന 17 മത്സരങ്ങളുടെ റെക്കാഡാണ് ന്യൂയിർ തിരുത്തിയത്. സ്വിറ്റ്‌സർലൻഡിനെതിരായമത്സരം യൂറോയിൽ ന്യൂയിറിന്റെ 18-ാം മത്സരമായിരുന്നു. താരത്തിന്റെ അഞ്ചാം യൂറോ കപ്പാണിത്.
ആദ്യ ഗോൾ 23കാരനായ സ്വിസ് താരം എൻഡോയെയുടെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ജർമ്മനിക്കെതിരെ പിറന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്