ന്യൂഡൽഹി : ഒരു ഐ.പി.എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറെന്ന നാണക്കേട് ഇനി മലയാളി താരം ബേസിൽ തമ്പിയിൽ നിന്നും മോഹിത് ശർമ്മയിലേക്ക്. ബേസിൽ തമ്പിയെ രക്ഷിച്ചത് കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റാൻസിന്റെ പേസർ മോഹിത് ശർമ്മ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ നാലോവറിൽ വിക്കറ്റൊന്നും നേടാതെ 73 റൺസാണ് മോഹിത് വിട്ടുകൊടുത്തത്.
2018ൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിനെതിരേ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന ബേസിൽ നാലോവറിൽ വഴങ്ങിയത് 70 റൺസായിരുന്നു.
ആദ്യ മൂന്ന് ഓവറിൽ 42 റൺസ് വഴങ്ങിയിരുന്ന മോഹിതിനെ അവസാന ഓവറിൽ ഡൽഹി ക്യാപ്ടൻ ഋഷഭ് പന്തിന്റെ പ്രകടനമാണ് വിനയായത്. 20-ാം ഓവറിൽ നാല് സിക്‌സും ഒരു ഫോറുമടക്കം പന്ത് 31 റൺസാണടിച്ചത്.
ഡൽഹിക്ക് എതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മലയാളി പേസർ സന്ദീപ് വാര്യർക്ക് ഒരോവർകൂടി അവശേഷിച്ചിരുന്നെങ്കിലും അവസാന ഓവർ എറിയാൻ മോഹിത് ശർമ്മയെ വിളിച്ച ടൈറ്റാൻസ് ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന്റെ തീരുമാനമാണ് തെറ്റിപ്പോയത്. മൂന്നോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സന്ദീപിനെ മാറ്റിനിറുത്തി മൂന്നോവറിൽ 42 റൺസ് വഴങ്ങിയിരുന്ന മോഹിതിനെയാണ് അവസാന ഓവറിൽ ഗിൽ ഋഷഭിന് മുന്നിലേക്ക് ഇട്ടുകൊടുത്തത്.
പരിചയസമ്പന്നനായ ബൗളർ എന്ന കണക്കുകൂട്ടലിലാണ് ഗിൽ ഈ തീരുമാനമെടുത്തതെങ്കിലും ഋഷഭ് കത്തിക്കയറിയത് മത്സരത്തിൽ നിർണായകമായി. ഈ ഓവറിൽ നിന്ന് മാത്രം ഡൽഹി 31 റൺസ് നേടി. ചേസിംഗിനിറങ്ങിയ ടൈറ്റാൻസ് തോറ്റതാകട്ടെ വെറും നാലു റൺസിനും.
അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരിക്കേ റാഷിദ് ഖാന്റെ ഷോട്ട് ബൗണ്ടറി ലൈനിന് അരികിൽ ഉയർന്നുചാടി ഫീൽഡ് ചെയ്ത ട്രിസ്റ്റൻ സ്റ്റബ്‌സാണ് മത്സരവിധി ഉറപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്