ബംഗ്‌ളൂരു: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിന് കീഴടക്കി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്കുയർന്ന് ബംഗ്‌ളൂരു റോയൽ ചലഞ്ചേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത്‌ടൈറ്റൻസ് 19.3 ഓവറിൽ 147 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ബംഗ്‌ളൂരു ഇടയ്‌ക്കൊന്ന് പതറിയെങ്കിലും 13.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.
ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിറുത്താനും ബംഗ്‌ളൂരുവിനായി. ഓപ്പണർമാരായ വിരാട് കൊഹ്ലിയും (42), ക്യാപ്ടൻ ഫാഫ് ഡുപ്ലെസിസും (23 പന്തിൽ 64) സ്‌ഫോടനാത്മക തുടക്കമാണ് ബംഗ്‌ളൂരുവിന് നൽകിയത്. പവർപ്ലേയിൽ തകർത്തടിച്ച ഇരുവരും 5.5 ഓവറിൽ 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഡുപ്ലെസിസിനെ ഷാരൂഖ് ഖാന്റെ കൈയിൽ എത്തിച്ച് ജോഷ്വാ ലിറ്റിലാണ് കൂട്ടുകെട്ട് തകർത്തത്. പിന്നാലെ വിക്കറ്റുകൾ തുടരെ നഷ്ടമായ ആർ.സി.ബി 117/6 എന്ന നിലയിൽ പ്രതിസന്ധിയിലായെങ്കിലും പരിചയസമ്പന്നനായ ദിനേഷ് കാർത്തിക്ക് (12 പന്തിൽ 21), സ്വപ്നിൽ സിംഗിനൊപ്പം (15) ടീമിനെ വിജയത്തിലെത്തിച്ചു. ജോഷ്വാ ലിറ്റിൽ 4 വിക്കറ്റ് വീഴ്ത്തി.
നേരത്തേ 2 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, യഷ് ദയാൽ, വൈശാഖ് വിജയകുമാർ എന്നിവരാണ് ഗുജറാത്തിനെ വലിയ സ്‌കോറിലേക്ക് പോകാതെ മെരുക്കി നിറുത്തിയത്. തുടക്കത്തിലെ ഗുജറാത്ത് ഓപ്പണർ വൃദ്ധിമാൻ സാഹയെ (1) വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കൈയിൽ എത്തിച്ച് സിറാജ് ബംഗ്‌ളൂരുവിന് ആദ്യ ബ്രേക്ക്ത്രൂനൽകി.
ഷാരൂഖ് ഖാൻ (37), രാഹുൽ തെവാതിയ (35), ഡേവിഡ് മില്ലർ (30) എന്നിവർക്ക് മാത്രമാണ് ഗുജറാത്ത് ബാറ്റർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്